കൊച്ചി: തിരുവനന്തപുരം കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മകളുടെ മുന്നിൽ വെച്ച് അച്ഛനെ മർദ്ദിച്ച സംഭവത്തിൽ ജീവനക്കാരുടെ പെരുമാറ്റം കെഎസ്ആർടിസിക്ക് കളങ്കമുണ്ടാക്കിയെന്ന് സിഎംഡി ഹൈക്കോടതിയിൽ.
പ്രശ്നം വഷളാക്കിയത് ജീവനക്കാരുടെ പെരുമാറ്റമാണെന്ന് കാണിച്ചാണ് ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിലിന് ബിജു പ്രഭാകർ മറുപടി നൽകിയത്. സംഭവത്തിൽ ആര്യനാട് സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാർഡ് ആർ.സുരേഷ്, കണ്ടക്ടർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് മിലൻ ഡോറിച്ച് എന്നിവരെ സസ്പെൻഡ് ചെയ്തു.
പാസ്സുമായി ബന്ധപ്പെട്ട് പ്രേമനൻ കയർത്ത് സംസാരിച്ചപ്പോൾ പൊലീസ് സഹായം തേടിയില്ല, പകരം കുട്ടിയുടെ മുന്നിലിട്ട് അച്ഛനെ ജീവനക്കാർ മർദ്ദിക്കുകയാണുണ്ടാതെന്നും സിഎംഡി റിപ്പോർട്ട് നൽകി. വിഷയം നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സിഎംഡി ബിജു പ്രഭാകർ ജീവനക്കാരെ തള്ളി റിപ്പോർട്ട് നൽകിയത്. കുറ്റക്കാർക്കെതിരെ കൂടുതൽ അന്വേഷണം നടക്കുന്നതായും എംഡി വ്യക്തമാക്കി