കൊച്ചി: ഇസ്ലാം മതത്തിലേക്ക് മാറാൻ മുസ്ലീമായ ഭർത്താവ് നിർബന്ധിക്കുന്നെന്ന ക്രിസ്ത്യൻ യുവതിയുടെ പരാതിയിൽ അന്വേഷണം. ഭാര്യയെ കാണാനില്ലെന്ന് കാട്ടി യുവാവ് ഹേബിയസ് കോർപ്പസ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. എറണാകുളം സ്വദേശിനിയായ യുവതിയാണ് ആലപ്പുഴ സ്വദേശിയായ ഭർത്താവിനെതിരെ കോടതിയിൽ നിലപാട് സ്വീകരിച്ചത്.
കുറച്ച് മാസങ്ങൾക്ക് മുമ്പ് ഭർത്താവ് നൽകിയ ഹേബിയസ് കോർപ്പസ് പരാതിയെ തുടർന്ന് ഹൈക്കോടതിയാണ് അന്വേഷണ പൊലീസിനോട് ക്രിസ്ത്യൻ യുവതിയുടെ മൊഴിയെടുക്കാൻ ആവശ്യപ്പെട്ടത്. ഭാര്യ സ്വന്തം വീട്ടിൽ പോയതിന് ശേഷം പിന്നീട് കാൺമാനില്ലെന്നാണ് ഭർത്താവ് നൽകിയ ഹേബിയസ് കോർപ്പസിലുള്ളത്. ഭാര്യയെ തിരിച്ചെത്തിക്കുന്നതിൽ കോടതിയുടെ സഹായം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.