ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം തോല്‍വി. ആറ് വിക്കറ്റിനായിരുന്നു പരാജയം. ഇതോടെ ഇന്ത്യന്‍ ടീം ഫൈനലില്‍ കടക്കണമെങ്കില്‍ ഭാഗ്യം തുണയ്ക്കണം.
41 പന്തിൽ 72 റൺസ് നേടിയ രോഹിത് ശർമയുടെ കരുത്തിൽ ഇന്ത്യ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 173 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനെത്തിയ ശ്രീലങ്ക 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ജയം കണ്ടു.
രോഹിത് ശർമയായിരുന്നു ഇന്ത്യൻ ഇന്നിംഗ്സിന്റെ കരുത്ത്. നേരിട്ട 32-ാം പന്തിൽ രോഹിത് അർധസെഞ്ചുറി തികച്ചു. ഓപ്പണർ കെ.എൽ. രാഹുൽ (ഏഴ് പന്തിൽ ആറ്), വിരാട് കോഹ്ലി (നാലു പന്തിൽ പൂജ്യം) എന്നിവർ മടങ്ങിയശേഷം രോഹിതും സൂര്യകുമാർ യാദവും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ കരയ്ക്കടുപ്പിച്ചത്. 29 പന്തിൽ ഒരു സിക്സും ഒരു ഫോറും അടക്കം സൂര്യകുമാർ യാദവ് 34 റണ്‍സ് നേടി.
ഹാർദിക് പാണ്ഡ്യ (13 പന്തിൽ 17), ഋഷഭ് പന്ത് (13 പന്തിൽ 17), ദീപക് ഹൂഡ (നാല് പന്തിൽ മൂന്ന്) എന്നിവർ നിരാശപ്പെടുത്തി. രവി ബിഷ്ണോയ്ക്കു പകരം പ്ലേയിംഗ് ഇലവനിൽ എത്തിയ ആർ. അശ്വിൻ ഒരു സിക്സിന്റെ ബലത്തോടെ ഏഴ് പന്തിൽ 15 റണ്‍സുമായി പുറത്താകാതെ നിന്നു.
174 റണ്‍സ് എന്ന ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ശ്രീലങ്ക ഇന്ത്യക്കു തകർപ്പൻ മറുപടി നൽകി. അഞ്ചാം ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ അവർ 50 റണ്‍സ് കടന്നു. അർഷദീപ് സിംഗിന്റെ ആദ്യ രണ്ട് ഓവറിൽ 26 റണ്‍സാണു പിറന്നത്.
ലങ്കയ്ക്കായി ഓപ്പണർമാരായ കുശാൽ മെൻഡിസ് (37 പന്തിൽ 57), പതും നിസാങ്ക (37 പന്തിൽ 52) എന്നിവർ അർധസെഞ്ചുറി നേടി. ഇവരുടെ ഓപ്പണിംഗ് കൂട്ടുകെട്ട് 11.1 ഓവറിൽ 97 റൺസ് നേടിയശേഷമാണ് പിരിഞ്ഞത്. സെപ്റ്റംബർ എട്ടിന് അഫ്ഗാനിസ്ഥാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.