ക്രിക്കറ്റിലെ കുഞ്ഞൻമാരായ ഹോങ്കോംഗിനെതിരെ ഇന്ത്യക്ക് 40 റൺസ് വിജയം. തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിൽ കടന്നു.
ഇന്ത്യ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹോങ്കോംഗിന് 152 റൺസ് കണ്ടെത്താനേ സാധിച്ചുള്ളൂ. 41 റൺസ് എടുത്ത ബാബർ ഹയാത്തും കിഞ്ചിത് ഷായും (30) മാത്രമാണ് ഹോങ്കോംഗ് നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്.
വാലറ്റത്ത് ആയിസാസ് ഖാനും (26) സ്കോട്ട് മക്ചെനിയും (16) നടത്തിയ പോരാട്ടം തോൽവി ഭാരം കുറച്ചു. ജയിച്ചെങ്കിലും പേസർമാരായ അവേശ് ഖാനും (നാല് ഓവറിൽ 53) അർഷ്ദീപ് സിംഗും (നാല് ഓവറിൽ 44) തല്ലുവാങ്ങിയത് ഇന്ത്യക്ക് തലവേദനയായി.
കോഹ്ലിയുടേയും (59) സൂര്യകുമാർ യാദവിന്റെയും (68) അർധ സെഞ്ചുറികളുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ സ്വന്തമാക്കിയത്. റൺവരൾച്ചയ്ക്ക് അറുതി കണ്ടെത്തിയ വിരാട് കോഹ്ലിയും സൂര്യനായി കത്തിക്കയറിയ സൂര്യകുമാർ യാദവുമായിരുന്നു ഇന്ത്യൻ ഇന്നിംഗിസിന്റെ ഹൈലൈറ്റ്. ഇരുവരും പുറത്താകാതെ നിന്നു.
44 പന്തിൽ മൂന്ന് സിക്സും ഒരു ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. ഇഴഞ്ഞുനീങ്ങിയ ഇന്ത്യൻ ഇന്നിംഗ്സിനെ സൂര്യകുമാറായിരുന്നു പ്രതീക്ഷകളുടെ ബൗണ്ടറി കടത്തിയത്. 26 പന്തിൽ ആറ് സിക്സും ആറ് ബൗണ്ടറിയും സൂര്യകുമാറിന്റെ ബാറ്റിൽനിന്നും പിറന്നു. അവസാന ഓവറിൽ നാല് സിക്സർ ഉൾപ്പെടെ 26 റൺസാണ് സൂര്യകുമാർ അടിച്ചെടുത്തത്.
സൂര്യ-കോഹ്ലി കൂട്ടുകെട്ട് 42 പന്തിൽ 98 റൺസാണ് കൂട്ടിച്ചേർത്തത്. ഓപ്പണർമാരായ രോഹിത് ശർമയും (21) കെ.എൽ രാഹുലും (36) പതിഞ്ഞ തുടക്കമാണ് നൽകിയത്. രോഹിത് പുറത്തായി കോഹ്ലി വന്നിട്ടും സ്കോർ കുതിച്ചില്ല. കോഹ്ലിക്ക് കൂട്ടായി സൂര്യകുമാർ എത്തിയപ്പോഴാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ സൂര്യൻ ഉദിച്ചത്. ഹാർദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിച്ച് ഋഷഭ് പന്തിനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.