ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പര ഇന്ത്യക്കു സ്വന്തം

0

ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പര ഇന്ത്യക്കു സ്വന്തം. മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ആറ്‌ വിക്കറ്റിനു ജയിച്ചാണ്‌ അവര്‍ പരമ്പര 2-1 നു നേടിയത്‌.
ആദ്യം ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 186 റണ്ണെടുത്തു. കളി തീരാന്‍ ഒരു പന്ത്‌ ശേഷിക്കേയാണ്‌ ഇന്ത്യ വിജയ റണ്ണെടുത്തത്‌. ഹാര്‍ദിക്‌ പാണ്ഡ്യ (16 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 25), ദിനേഷ്‌ കാര്‍ത്തിക്ക്‌ (ഒരു പന്തില്‍ ഒന്ന്‌) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്‌.
വിരാട്‌ കോഹ്ലി (48 പന്തില്‍ നാല്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 63) സൂര്യകുമാര്‍ യാദവ്‌ (36 പന്തില്‍ അഞ്ച്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 69) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ ബലത്തില്‍ മുന്നേറി. ഡാനിയേല്‍ സാംസ്‌ എറിഞ്ഞ അവസാന ഓവറിലാണു കോഹ്ലി പുറത്തായത്‌. കോഹ്ലി മടങ്ങുമ്പോള്‍ ഇന്ത്യക്കു ജയിക്കാന്‍ നാല്‌ പന്തില്‍ അഞ്ച്‌ റണ്‍ വേണമായിരുന്നു. ഓപ്പണര്‍ ലോകേഷ്‌ രാഹുല്‍ (നാല്‌ പന്തില്‍ ഒന്ന്‌), നായകനും ഓപ്പണറുമായ രോഹിത്‌ ശര്‍മ (14 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 17) എന്നിവര്‍ നിരാശപ്പെടുത്തി. സൂര്യയും കോഹ്ലിയും ചേര്‍ന്നു നേടിയ സെഞ്ചുറി കൂട്ടുകെട്ടാണ്‌ ഇന്ത്യയെ മത്സരത്തിലേക്കു കൊണ്ടു വന്നത്‌. ജോഷ്‌ ഹാസില്‍വുഡ്‌ സൂര്യയെ ആരോണ്‍ ഫിഞ്ചിന്റെ കൈയിലെത്തിച്ചു കൂട്ടുകെട്ട്‌ പൊളിച്ചു. അതോടെ കോഹ്ലിക്കു കൂട്ടായി പാണ്ഡ്യയെത്തി. ടോസ്‌ നേടിയ രോഹിത്‌ ശര്‍മ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനു വിട്ടു.
ഓപ്പണര്‍ കാമറൂണ്‍ ഗ്രീന്‍ (21 പന്തില്‍ മൂന്ന്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 52), ടിം ഡേവിഡ്‌ (27 പന്തില്‍ നാല്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 54) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ കരുത്തിലാണ്‌ ഓസീസ്‌ മികച്ച സ്‌കോര്‍ കണ്ടെത്തിയത്‌. വെടിക്കെട്ട്‌ തുടക്കമാണ്‌ കാമറൂണ്‍ ഗ്രീന്‍ നല്‍കിയത്‌. നായകന്‍ ആരോണ്‍ ഫിഞ്ചിനെ സാക്ഷിയാക്കി ഗ്രീന്‍ അടിച്ചുതകര്‍ത്തു. നാലാം ഓവറിലെ മൂന്നാം പന്തില്‍ ഫിഞ്ച്‌ പുറത്തായി. ആറ്‌ പന്തില്‍ ഏഴ്‌ റണ്ണെടുത്ത ഫിഞ്ചിനെ അക്ഷര്‍ പട്ടേല്‍ ഹാര്‍ദിക്‌ പാണ്ഡ്യയുടെ കൈയിലെത്തിച്ചു. സ്‌റ്റീവ്‌ സ്‌മിത്തിന്റെ കൂട്ടുപിടിച്ച ഗ്രീന്‍ റണ്‍ വേട്ട തുടര്‍ന്നു. ടീം സ്‌കോര്‍ 3.5 ഓവറില്‍ 50 കടന്നു. പിന്നാലെ ഗ്രീന്‍ 19 പന്തുകളില്‍നിന്ന്‌ അര്‍ധ സെഞ്ചുറി കുറിച്ചു. ഇന്ത്യക്കെതിരേ ഒരു താരത്തിന്റെ അതിവേഗ അര്‍ധ സെഞ്ചുറിയാണിത്‌. അര്‍ധസെഞ്ചുറി നേടിയതിനുപിന്നാലെ ഗ്രീനിനെ ഭുവനേശ്വര്‍ കുമാര്‍ ലോകേഷ്‌ രാഹുലിന്റെ കൈയിലെത്തിച്ചത്‌ ഇന്ത്യക്ക്‌ ആശ്വാസമായി. സിക്‌സറടിക്കാനുള്ള ഗ്രീനിന്റെ ശ്രമം രാഹുലിന്റെ കൈയില്‍ അവസാനിച്ചു. ഗ്രീനിന്‌ പകരം ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്വെല്‍ (11 പന്തില്‍ ആറ്‌) തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പരാജയമായി. അനാവശ്യ റണ്ണിന്‌ ശ്രമിച്ച മാക്‌സ്വെല്ലിനെ അക്ഷര്‍ പട്ടേല്‍ റണ്‍ ഔട്ടാക്കി. സ്‌റ്റീവ്‌ സ്‌മിത്തിനും നിലയുറപ്പിക്കാനായില്ല. 10 പന്തില്‍ ഒന്‍പത്‌ റണ്ണെടുത്ത സ്‌മിത്തിനെ യുസ്‌വേന്ദ്ര ചാഹാലിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ ദിനേഷ്‌ കാര്‍ത്തിക്‌ സ്‌റ്റമ്പ്‌ ചെയ്‌തു. വിക്കറ്റ്‌ നഷ്‌ടപ്പെടാതെ 44 റണ്‍ എന്ന നിലയിലായിരുന്ന ഓസീസ്‌ നാലിന്‌ 84 എന്ന സ്‌കോറിലേക്ക്‌ തകര്‍ന്നു. ടിം ഡേവിഡും ജോഷ്‌ ഇംഗ്ലിസും (22 പന്തില്‍ 24) ചേര്‍ന്ന്‌ 12 -ാം ഓവറില്‍ സ്‌കോര്‍ 100 ലെത്തിച്ചു. ഈ കൂട്ടുകെട്ട്‌ പൊളിച്ച്‌ അക്ഷര്‍ പ്രഹരമേല്‍പ്പിച്ചു. ഇംഗ്ലിസിനെ അക്ഷര്‍ രോഹിത്‌ ശര്‍മയുടെ കൈയിലെത്തിച്ചു. ഇംഗ്ലിസ്‌ മടങ്ങുമ്പോള്‍ ഓസീസ്‌ അഞ്ചിന്‌ 115 റണ്‍ എന്ന നിലയിലായിരുന്നു. അതേ ഓവറില്‍ അപകടകാരിയായ വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ മാത്യു വെയ്‌ഡിനെയും (മൂന്ന്‌ പന്തില്‍ ഒന്ന്‌) അക്ഷര്‍ മടക്കി. വെയ്‌ഡിനെ അക്ഷര്‍ തന്നെ ക്യാച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here