നാടുകടത്താനുള്ള ചെലവ് അനധികൃത കുടിയേറ്റക്കാർ സ്വയം വഹിക്കണം; യുഎഇയിൽ പുതിയ നിയമം ഒക്ടോബർ മൂന്ന് മുതൽ

0

അബൂദാബി: ഒക്ടോബർ മൂന്ന് മുതൽ യുഎഇയിൽ പുതിയ നിയമം. നാടുകടത്താനുള്ള ചെലവ് അനധികൃത കുടിയേറ്റക്കാർ സ്വയം വഹിക്കണമെന്നു ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് അഥോറിറ്റി അറിയിച്ചു. ഒരിക്കൽ നാടുകടത്തപ്പെട്ട ഒരാൾക്ക് ഫെഡറൽ അഥോറിറ്റിയുടെ അനുമതിയില്ലാതെ രാജ്യത്തേക്ക് മടങ്ങി വരാനാവില്ല.

അതേസമയം, നാടു കടത്താൻ വിധിക്കപ്പെട്ടവർക്കു ചില സന്ദർഭങ്ങളിൽ നിയമാനുസരണം രാജ്യത്തു തുടരാൻ അവസരമുണ്ട്. അനുയോജ്യമായ സ്‌പോൺസറെ കണ്ടെത്തി രാജ്യത്തു തുടരുന്നതിനുള്ള അവസരമാണിത്. ഇതിനു കഴിയുന്ന അനധികൃത കുടിയേറ്റക്കാർക്ക് മൂന്ന് മാസം വരെ സമയം അനുവദിക്കും. അനധികൃത താമസക്കാരനായ ഒരാളെ നാടുകടത്തുമ്പോൾ ആശ്രിത വീസക്കാരുണ്ടെങ്കിൽ അവരും രാജ്യം വിടണം. നാടുകടത്താനുള്ള ചെലവ് ഈടാക്കാൻ കഴിയാത്ത സാഹചര്യത്തിൽ തൊഴിലുടമയിൽ നിന്ന് ഈടാക്കും. അതിനും സാധിക്കാതെ വരുമ്പോൾ മാത്രമേ ഫെഡറൽ അഥോറിറ്റി ചെലവുകൾ വഹിക്കൂ.

നാടുകടത്തൽ മൂലം ഒരു വ്യക്തിക്ക് ഉപജീവനമാർഗം ഇല്ലാതാകുന്ന സാഹചര്യമുണ്ടായാൽ സുരക്ഷാ കേന്ദ്രങ്ങൾക്ക് ആവശ്യമെങ്കിൽ പൊതുതാൽപര്യപ്രകാരം മാനുഷിക പരിഗണനയോടെ തുടർ നടപടികൾ സ്വീകരിക്കാം. നാടുകടത്തേണ്ട ഒരാളെ ഒരു മാസത്തിലധികം ജയിലിൽ പാർപ്പിക്കരുതെന്നും നിയമമുണ്ട്. ഫെഡറൽ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി പ്രകാരമാകും ഇവരുടെ തടവുകാലം.നിയമവിരുദ്ധ താമസക്കാർ രാജ്യം വിടുന്നതു വരെയുള്ള ചെലവുകൾ അവരിൽ നിന്നോ രാജ്യത്തേക്ക് പ്രവേശിക്കാൻ ഇവർക്ക് അവസരം നൽകിയ സ്‌പോൺസറിൽ നിന്നോ ഈടാക്കും.

മതിയായ യാത്രാ രേഖകൾ ഇല്ലാതെയും ഔദ്യോഗിക രേഖകളില്ലാതെ രാജ്യത്തേക്ക് കപ്പൽ വഴി നുഴഞ്ഞു കയറാൻ ശ്രമിക്കുന്നവരുമാണ് നാടുകടത്തപ്പെടുന്നവരിൽ മുന്നിൽ.
ന്മ വീസ കാലാവധി കഴിഞ്ഞവർ ലഭിച്ച വീസകളുടെയും എൻട്രി പെർമിറ്റുകളുടെയും കാലാവധി കഴിഞ്ഞിട്ടു രാജ്യം വിടാത്തവരെയും നാടു കടത്തും. നിശ്ചിത സമയ പരിധിക്കുള്ളിൽ വീസ പുതുക്കാത്തതു താമസ കുടിയേറ്റ നിയമലംഘനമാണ്. വീസകൾ സമയ ബന്ധിതമായി പുതുക്കാത്തവരും രാജ്യം വിടണം.

വിവിധ കേസുകളിൽ അകടപ്പെടുന്നവർ രാജ്യത്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ശിക്ഷാ കാലാവധിക്കു ശേഷം നാടു കടത്തും. അവർക്ക് വീസ കാലാവധി ബാക്കിയുണ്ടെങ്കിലും നാടു കടത്തും. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഏതു തരം ദേശ വിരുദ്ധ പ്രവർത്തനമാണെങ്കിലും രാജ്യത്ത് തുടരാൻ അനുവദിക്കില്ല. മാത്രമല്ല സമൂഹ മാധ്യമങ്ങളിലൂടെയുള്ള പരാമർശങ്ങൾ പോലും നാടുകടത്തലിന് കാരണമാകാം.

LEAVE A REPLY

Please enter your comment!
Please enter your name here