കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിലെ അക്രമസംഭവങ്ങളിൽ രണ്ടുപേർകൂടി അറസ്റ്റിൽ. നല്ലളത്ത് കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിലാണ് അറസ്റ്റ്. അരക്കിണർ സ്വദേശികളായ മുഹമ്മദ് ഫാത്തിം, അബ്ദുൽ ജാഫർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹർത്താലിനോടനുബന്ധിച്ച് ആകെ 157 കേസുകളും 170 അറസ്റ്റും രേഖപ്പെടുത്തിയെന്ന് ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയിച്ചിരുന്നു. 368 പേരെയാണ് കരുതൽ തടങ്കലിൽവെച്ചത്. കണ്ണൂർ സിറ്റിയിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 28 കേസുകളാണ് കണ്ണൂരിലുള്ളത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പേരെ കരുതൽ തടങ്കലിൽ വെച്ചത്. 118 പേരെയാണ് തടങ്കലിൽവെച്ചത്.
അതേസമയം, ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഹർത്താൽ നിയമവിരുദ്ധമെന്ന് ജസ്റ്റിസ് കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട് ഡിവിഷൻ ബഞ്ച് വ്യക്തമാക്കുകയും ചെയ്തു.