ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തിലെ തകർച്ചയെ അതിജീവിക്കുന്നു. ഇന്ത്യയ്ക്കായി ക്യാപ്റ്റൻ രോഹിത് ശർമ അർധ സെഞ്ചുറിയുമായി ക്രീസിലുണ്ട്. സൂര്യകുമാർ യാദവാണ് രോഹിത്തിനൊപ്പം ക്രീസിൽ. 10 ഓവർ പിന്നിടുമ്പോൾ രണ്ടിന് 79 റൺസെന്ന നിലയിലാണ് ഇന്ത്യ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ കെ.എൽ രാഹുലിനെ (6) ഇന്ത്യയ്ക്ക് നഷ്ടമായി. താരത്തെ മഹീഷ് തീക്ഷണ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. പിന്നാലെ തൊട്ടടുത്ത ഓവറിൽ ഫോമിലുള്ള വിരാട് കോലി റണ്ണൊന്നുമെടുക്കാതെ മടങ്ങി. ദിൽഷൻ മധുഷങ്കയുടെ പന്തിൽ വമ്പനടിക്ക് ശ്രമിച്ച കോലി ബൗൾഡാകുകയായിരുന്നു.
നേരത്തെ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ഷാനക ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യൻ ടീമിൽ ലെഗ് സ്പിന്നർ രവി ബിഷ്ണോയിക്ക് പകരം ആർ. അശ്വിനെ ഉൾപ്പെടുത്തി. ശ്രീലങ്കൻ ടീമിൽ മാറ്റങ്ങളൊന്നുമില്ല.