10000 രൂപ അധികം നൽകുന്ന അതിഥികൾക്ക് കാഴ്ചവെക്കും; ‘എന്നെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചു’ എന്ന വാട്സാപ്പ് സന്ദേശവും; അങ്കിത ഭണ്ഡാരി കേസിലെ നിർണായക വിവരങ്ങൾ പുറത്ത്..

0

ഡെഹ്റാഡൂൺ: ഉത്തരഖണ്ഡില്‍ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ പത്തൊൻപതുകാരിയെ കൊലപ്പെടുത്തിയത് വേശ്യാവൃത്തിക്ക് സമ്മതിക്കാത്തതിനാലെന്ന് തെളിയിക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത് യുവതി സുഹൃത്തിനയച്ച വാട്‌സാപ്പ് സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സുഹൃത്തി​ന്റെ ഫോൺ പോലീസ് കണ്ടെടുത്തു
‘അവര്‍ എന്നെ വേശ്യയാക്കി മാറ്റാന്‍ ശ്രമിക്കുന്നു’ വെന്ന് പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് സുഹൃത്തിന് വന്ന ഒരു സന്ദേശത്തില്‍ പറയുന്നു. റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരിക്കെ അനുഭവിച്ച ദുരിതങ്ങൾ സംബന്ധിച്ചും അങ്കിത സുഹൃത്തിനയച്ച സന്ദേശങ്ങളിൽ പറയുന്നുണ്ട്. റിസോർട്ടിലെത്തുന്ന വിവിഐപികൾക്കായി പ്രത്യേക സേവനം നൽകണമെന്ന് തന്നെ നിർബന്ധിച്ചുവെന്ന് അങ്കിത മെസേജിൽ പറയുന്നു.

10000 രൂപ അധികം നൽകുന്ന അതിഥികൾക്കാണ് ഇങ്ങനെ സേവനം നൽകേണ്ടതെന്നും റിസോർട്ട് ഉടമയായ പുൾകിത് ആര്യയും കൂട്ടാളികളും പറഞ്ഞതായും സന്ദേശങ്ങളിലുണ്ട്. വാട്സാപ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ പൊലീസ് ശേഖരിച്ചു. മെസേജ് അയച്ചത് അങ്കിത തന്നെയെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ടെന്നും കൂടുതൽ വ്യക്തതയ്ക്കായി ഫോറൻസിക് പരിശോധന ഉൾപ്പടെ നടത്തുമെന്നും പൊലീസ് പറഞ്ഞു. റിസോർട്ടിൽ ജോലി ചെയ്യുമ്പോൾ ഒരു അതിഥി തന്നെ മോശമായി രീതിയിൽ സ്പർശിച്ച കാര്യവും അങ്കിത സുഹൃത്തിനോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യം അറിയിച്ചപ്പോൾ മദ്യപിച്ചിരുന്ന സമയത്തല്ലേ, വിട്ടുകള എന്ന് പുൾകിത് ആര്യ പറഞ്ഞതാ‌യും അങ്കിതയുടെ സന്ദേശത്തിലുണ്ട്. സുഹൃത്തിനയച്ച ഒരു ഓഡിയോ സന്ദേശവും പൊലീസിന് ലഭിച്ചിട്ടുണ്ട്. റിസോർട്ടിലെ മുകൾനിലയിലേക്ക് തന്റെ ബാ​ഗ് കൊണ്ടുവരാൻ പറഞ്ഞ് കരയുന്ന അങ്കിതയുടെ ശബ്ദമാണ് ഓഡിയോ സന്ദേശത്തിലുള്ളത്.

കേസിൽ പുൽകിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്കര്‍, മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. മുൻ മന്ത്രി വിനോദ് ആര്യയുടെ മകനാണ് പുൽകിത്. അച്ഛനെയും മകനെയും ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. 19 കാരിയായ അങ്കിതയുടെ മൃതദേഹം ഇന്നാണ് ചില്ലയിലെ പവര്‍ ഹൗസിന് സമീപം കണ്ടെത്തിയത്. വ്യക്തി വൈരാഗ്യത്തിന്റെ പുറത്ത് റിസോര്‍ട്ടിന് സമീപത്തെ കനാലിലേക്ക് തള്ളിയിട്ടെന്നും അവിടെ അങ്കിത മുങ്ങി മരിക്കുകയായിരുന്നു എന്നുമാണ് പുൽകിതും കൂട്ടാളികളും പൊലീസിന് നൽകിയ മൊഴി

LEAVE A REPLY

Please enter your comment!
Please enter your name here