കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ കീഴടങ്ങിയ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും റിമാൻഡ് ചെയ്തു. കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇവരെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തത്.
ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് പ്രതികൾ എല്ലാവരും നടക്കാവ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ കെ. അരുണ്‍, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ അശിന്‍, രാജേഷ്, മുഹമ്മദ് ഷബീര്‍, സജിന്‍ എന്നിവരാണ് നടക്കാവ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
മെഡിക്കല്‍ കോളജിന്റെ പ്രധാന കവാടത്തില്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും ഒരു മാധ്യമ പ്രവര്‍ത്തകനെയുമാണ് ഇവർ മർദിച്ചത്. സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഘത്തില്‍ 16 പേരുണ്ടെങ്കിലും പോലീസ് പ്രതി ചേര്‍ത്തത് ഏഴ് പേരെയാണ്. ഇതില്‍ രണ്ടുപേര്‍ ഒളിവിലാണ്.