ഇസ്‍ലാമാബാദ് ∙ പ്രളയക്കെടുതിയിൽ വലയുന്ന പാക്കിസ്ഥാൻ ഇന്ത്യയിൽ നിന്നു ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിന് സഖ്യ കക്ഷികളുമായി കൂടിയാലോചന നടത്തുമെന്ന് ധനമന്ത്രി മിഫ്ത ഇസ്മായിൽ അറിയിച്ചു. കശ്മീർ വിഷയത്തിൽ ഉഭയകക്ഷി ബന്ധം വഷളായതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് പാക്കിസ്ഥാൻ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രളയത്തെ തുടർന്ന് ഭക്ഷ്യക്ഷാമവും വിലക്കയറ്റവും മൂലം വലയുന്ന ജനങ്ങളെ സഹായിക്കുന്നതിന് ഇന്ത്യയിൽ നിന്നു ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ അനുവദിക്കണമെന്ന് സന്നദ്ധസംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കശ്മീർ വിഷയത്തിൽ തീരുമാനമാകാതെ ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തിൽ മാറ്റം വരുത്തില്ലെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറക്കുമതി നിയന്ത്രണം നീക്കുന്നതിൽ പ്രതിപക്ഷമായ പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് പാർട്ടി കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതേസമയം, ഇറാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ഉള്ളിയും തക്കാളിയും ഇറക്കുമതി ചെയ്യാൻ നടപടി തുടങ്ങി. അധികമഴയെ തുടർന്നുണ്ടായ വൻ പ്രളയത്തിൽ പാക്കിസ്ഥാനിൽ 1100 പേർ മരിച്ചു. മൂന്നര കോടിയോളം ജനം കടുത്ത ദുരിതത്തിലാണ്. 20 ലക്ഷത്തിലേറെ ഏക്കറിലെ കൃഷി നശിച്ചു.