ഒരുകോടി 30 ലക്ഷം രൂപ മുടക്കി ചപ്പാത്തിൽ നിർമിച്ച ഷോപ്പിങ് കോംപ്ലക്സ് കം ഓഡിറ്റോറിയം എബിസി സെന്ററാക്കാൻ കലക്ടറുടെ നിർദേശം. ചപ്പാത്തിലെ ജനവാസ കേന്ദ്രത്തിൽ സംസ്ഥാന പാതയോരത്ത് പെരിയാറിന്റെ തീരത്തുള്ള കെട്ടിടമാണ് തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് നിരീക്ഷണത്തിൽ പാർപ്പിക്കാനുള്ള കേന്ദ്രമാക്കാൻ നീക്കം നടക്കുന്നത്.
ത്രിതല പഞ്ചായത്തുകൾ ഇതിനെതിരെ എതിർപ്പുമായി രംഗത്തു വന്നിട്ടുണ്ടെങ്കിലും ജില്ലാ ഭരണകൂടം നിലപാടിൽ മാറ്റം വരുത്താൻ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ ജില്ലാ പഞ്ചായത്തിൽനിന്ന് 20 ലക്ഷം രൂപകൂടി അനുവദിച്ചിരിക്കുമ്പോഴാണ് ഇത്തരമൊരു നീക്കം നടക്കുന്നത്.
ചപ്പാത്ത് ടൗണിനോടു ചേർന്ന ഇവിടെ കട്ടപ്പന, അഴുത ബ്ലോക്കുകളുടെ പരിധിയിലുള്ള പഞ്ചായത്തുകളിലെ തെരുവുനായ്ക്കളെ എത്തിച്ച് വന്ധ്യംകരിച്ച് നിശ്ചിത ദിവസം നിരീക്ഷണത്തിൽ പാർപ്പിക്കാനാണ് നീക്കം. നായ്ക്കളെ പാർപ്പിക്കാനുള്ള സൗകര്യങ്ങൾ ഇവിടെ ഇല്ലെന്നും ജനവാസ കേന്ദ്രത്തിലാണെന്നുമാണ് പ്രധാനമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കെട്ടിടത്തിന്റെ ഭൂരിഭാഗം ജനലുകളും വാതിലുകളുമെല്ലാം സാമൂഹിക നശിപ്പിച്ച നിലയിലാണ്.
ലഭ്യമായ സ്ഥലം ഏകദേശം പൂർണമായി വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. അതിനാൽ മാലിന്യ സംസ്‌കരണത്തിനുള്ള മാർഗങ്ങളുമില്ല. സമീപത്ത് ഹോട്ടൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുണ്ട്. 2013ൽ 80 ലക്ഷം രൂപ വകയിരുത്തിയാണ് ജില്ലാ പഞ്ചായത്ത് ഈ കോംപ്ലക്സിന്റെ നിർമാണം ആരംഭിച്ചത്. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയോരത്ത് ചപ്പാത്ത് ധർമശാസ്താ ക്ഷേത്രത്തിനു സമീപമുള്ള സ്ഥലത്താണ് കെട്ടിടം.