മൊഹാലി: ചണ്ഡീഗഡ് സർവകലാശാല ഹോസ്റ്റലിലെ വിദ്യാർഥികളുടെ അശ്ലീല വിഡീയോ പ്രചരിച്ചെന്ന കിംവദന്തി ഉയർന്ന കേസിൽ സൈനികൻ പിടിയിലായി. അരുണാചൽ പ്രദേശ് സ്വദേശി സഞ്ജീവ് സിംഗ് ആണ് അറസ്റ്റിലായത്.
അരുണാചലിലെ സേല പാസ് മേഖലയിൽ നിന്ന് പിടിയിലായ സിംഗ് അടക്കം നാല് പ്രതികളാണ് കേസിലുള്ളത്. കേസിലെ പ്രധാന പ്രതിയായ ഹോസ്റ്റൽ അന്തേവാസിയായ പെൺകുട്ടിയെ, കാമുകന് അയച്ച വിഡീയോകളും ഫോട്ടോകളും പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞ് ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. മറ്റ് വിദ്യാർഥിനികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്താൻ പെൺകുട്ടിയെ ഇവർ പ്രേരിപ്പിച്ചിരുന്നു.
സെപ്റ്റംബർ 18-ന് സംഭവം പുറത്തറിഞ്ഞതോടെ സർവകലാശാലയിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹോസ്റ്റൽ നിവാസികളുടെ ദൃശ്യങ്ങൾ പുറത്തുവന്നെന്ന ആരോപണം വ്യാജമാണെന്നും പ്രതിയായ പെൺകുട്ടി പകർത്തിയ സ്വന്തം വിഡീയോ മാത്രമാണ് പ്രതികൾ കരസ്ഥമാക്കിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു.
കേസിൽ അറസ്റ്റിലായ പെൺകുട്ടിയും കാമുകനും മറ്റ് പ്രതികളായ ഇയാളുടെ രണ്ട് സുഹൃത്തുക്കളും കസ്റ്റഡിയിൽ തുടരുകയാണ്.