കൊച്ചി ∙ സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കാനിരിക്കെ പലർക്കും കിറ്റ് കിട്ടിയില്ലെന്നു പരാതി. റേഷൻ കടകളിലേക്ക് ആകെ 87 ലക്ഷം കിറ്റുകൾ എത്തിച്ചെന്നാണു സപ്ലൈകോ വൃത്തങ്ങൾ പറയുന്നത്. ഇന്നലെ വൈകിട്ടു വരെ 82 ലക്ഷത്തോളം കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്.
92 ലക്ഷത്തോളം കാർഡ് ഉടമകളിൽ 10 ലക്ഷത്തോളം പേർ കിറ്റ് വിതരണത്തിന്റെ അവസാന ദിവസം വാങ്ങാൻ ബാക്കിയാണ്. പോർട്ടബിലിറ്റി സംവിധാനം വഴി ഏതു റേഷൻ കടകളിൽ നിന്നും കിറ്റ് വാങ്ങാമെന്ന സൗകര്യം പ്രയോജനപ്പെടുത്തിയതിനാലാവാം പലയിടത്തും കിറ്റ് തീർന്നതെന്നും താലൂക്ക് സപ്ലൈ ഓഫിസർമാർ ഇക്കാര്യം പരിശോധിച്ച് തീർന്നു പോയ കടകളിൽ കിറ്റ് എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പൊതുവിതരണ വകുപ്പ് കേന്ദ്രങ്ങൾ അറിയിച്ചു. സെർവർ തകരാർ കാരണം ഏതാനും ദിവസങ്ങൾ വിതരണം മുടങ്ങിയതും കിറ്റിന്റെ ലഭ്യത കുറഞ്ഞതുമെല്ലാം വിതരണം പൂർണമായും ഫലപ്രദമാക്കാൻ കഴിഞ്ഞില്ലെന്നാണു പരാതി.