റാഞ്ചി: ജാർഖണ്ഡിലെ ധുംക ജില്ലയിൽ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ജനക്കൂട്ടം ഒരു കുടുംബത്തിലെ നാല് പേരെ മർദിച്ച ശേഷം മനുഷ്യവിസർജ്യം കഴിപ്പിച്ചു. മർദനമേറ്റവരിൽ മൂന്ന് പേർ സ്ത്രീകളാണ്.
സാരിയാഹത്ത് മേഖലയിലെ അസ്വാരി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമത്തിലെ ഒരു കുടുംബം ദുർമന്ത്രവാദവും ആഭിചാരക്രിയകളും അനുഷ്ഠിക്കുന്നുവെന്ന് ആരോപിച്ച് ജനക്കൂട്ടം ശനിയാഴ്ച രാത്രി മുതൽ ഇവരെ കഠിനമായി മർദിച്ചിരുന്നു.
ഞായറാഴ്ച ഉച്ചയോടെ ദുർമന്ത്രവാദത്തിന് ശിക്ഷയായി മനുഷ്യവിസർജ്യം ഒരു കുപ്പിയിൽ നിറച്ച് ഇവരെകൊണ്ട് നിർബന്ധപൂർവം കഴിപ്പിക്കുകയായിരുന്നു. കുടുംബാംഗങ്ങളുടെ ശരീരത്തിൽ ഇരുന്പുദണ്ഡ് പഴുപ്പിച്ച് പൊള്ളലേൽപ്പിച്ചതായും ആരോപണമുണ്ട്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘമാണ് ഗുരുതരമായ പരിക്കേറ്റ കുടുബത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് പേർക്കെതിരെ കേസെടുത്തതായും ഇവരെ ഉടൻ പിടികൂടുമെന്നും അധികൃതർ അറിയിച്ചു.