ആലുവയിൽ പോലീസിന്റെ വൻ മയക്കുമരുന്ന് വേട്ട . അമ്പത് ഗ്രാം എം.ഡി.എം.എ യുമായ് മൂന്നു യുവാക്കൾ പോലീസ് പിടിയിൽ . കടുങ്ങല്ലൂർ മുപ്പത്തടം കുന്നും പറമ്പിൽ വീട്ടിൽ വിഷ്ണു ( 27 ), മുപ്പത്തടം മാതേലിപ്പറമ്പിൽ വീട്ടിൽ അമൽ ബാബു (25), മുപ്പത്തടം കുരിശിങ്കൽ വീട്ടിൽ ജിതിൻ ജോസഫ് (25) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും, ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുലർച്ചെ പറവൂർ കവലയിൽ വച്ച് പിടിയിലായത് . പൊതു വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വില വരും. ഓണത്തോടനുബന്ധിച്ച് വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം. ആലുവയിൽ നിന്നും സംഘം ട്രയിനിൽ പോയി ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് വാങ്ങി ബസ് മാർഗം നാട്ടിലെത്തിക്കുകയായിരുന്നു. ഇവിടെ കൊണ്ടുവന്ന് ചെറിയ പാക്കറ്റുകളിലാക്കി വിൽക്കാനായിരുന്നു പദ്ധതി. ഒരു മാസമായിട്ടുളളു അമൽ ബാബു കാപ്പ കഴിഞ്ഞ് പുറത്തിറങ്ങിയിട്ട്. ഡി.വൈ.എസ്.പിമാരായ പി.കെ ശിവൻ കുട്ടി, പി.പി ഷംസ് , ഇൻസ്പെക്ടർ എൽ. അനിൽകുമാർ, സബ് ഇൻസ്പെക്ടർ എം.എസ് ഷെറി, എ.എസ്.ഐമാരായ സന്തോഷ് കുമാർ , ജി.എസ് അരുൺ എസ്.സി.പി. ഒ മാരായ ജിമ്മോൻ ജോർജ് , പി.എൻ. രതീശൻ ,സി.പി. ഒ മാരായ മുഹമ്മദ് അമീർ, മുഹമ്മദ് സലിം, കെ.എം മനോജ് , അൻസാർ ,ഡാൻസാഫ് ടീം തുടങ്ങിയവരാണ് പോലീസ് ടീമിലുണ്ടായിരുന്നത്. മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട കേസ് പ്രത്യേക പോലീസ് സംഘം അന്വേഷിക്കുമെന്ന് എസ്.പി വിവേക് കുമാർ പറഞ്ഞു.