വിദ്യാർത്ഥിയായ മകൻ ശൂലത്തിൽ തൊട്ടതിന്റെ പേരിൽ ക്ഷേത്രം അധികൃതർ പിഴ ചുമത്തിയതിൽ കടുത്ത പ്രതിഷേധവുമായി ദലിത് കുടുംബം. വീട്ടിൽ വച്ചിരുന്ന ദൈവങ്ങളുടെ ഫോട്ടോകൾ നീക്കം ചെയ്യുകയും പകരം അംബേദ്കറുടെയും ബുദ്ധന്റെയും ചിത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തു. വിവാദമായതോടെ അനുനയ ശ്രമവുമായി ബിജെപി എം പി ഇടപെട്ടെങ്കിലും ഇനി ദൈവപൂജ നടത്തില്ലെന്ന് കുടുംബം വ്യക്തമാക്കി.
കർണാടക കോലാറിലാണ് സംഭവം. ദലിതരെ പ്രവേശിപ്പിക്കാത്ത മാലൂർ ഉള്ളേരഹള്ളി ഭൂതമ്മ ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കിടെയാണ് താഴെ വീണ ശൂലം പത്താംക്ലാസുകാരൻ എടുത്തു നൽകിയത്. ഇതിന്റെ പേരിൽ ക്ഷേത്ര അധികൃതരും ഇതര ജാതിക്കാരും ചേർന്ന് കുടുംബത്തിന് 60,000 രൂപ പിഴ ചുമത്തുകയായിരുന്നു.
സംഭവം വൻവിവാദമായതോടെ ബിജെപി എംപി ഇടപെട്ട് കുടുംബത്തെ ക്ഷേത്രത്തിൽ കയറ്റി. പിഴചുമത്തിയവർക്കെതിരെ കേസെടുക്കുകയും അനുനയത്തിനായി ബിജെപി എംഎൽഎമാർ ദലിത് കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു.
എന്നാൽ, ഇതുകൊണ്ടൊന്നും അപമാനം മാറില്ലെന്നും കഷ്ടകാലങ്ങളിൽ ദൈവങ്ങളല്ല, ബുദ്ധനിലും അംബേദ്കറിലുമുള്ള അടിയുറച്ച വിശ്വാസമാണ് തുണയായതെന്നും വിദ്യാർത്ഥിയുടെ അമ്മ ശോഭ വ്യക്തമാക്കി