ലഖ്നോ: മൂന്ന് വയസുകാരിയെ ‘ഡിജിറ്റൽ റേപ്പി’നിരയാക്കിയ 65കാരന് ജീവപര്യന്തം തടവ് ശിക്ഷ. ഉത്തർ പ്രദേശിലെ സൂരജ്പൂർ സെഷൻ കോടതിയാണ് ശിക്ഷ വിധിച്ചത്.
സലാർപൂർ ഗ്രാമത്തിൽ 2019ലാണ് സംഭവം നടന്നത്. പശ്ചിമ ബംഗാളിലെ മാൾഡ സ്വദേശിയായ അക്ബർ അലി എന്നയാൾ, നോയിഡയിൽ വിവാഹിതയായി കഴിയുന്ന തന്‍റെ മകളെ കാണാൻ എത്തിയപ്പോഴാണ് അയൽവാസിയായ മൂന്നു വയസുകാരിയെ ക്രൂരതക്കിരയാക്കിയത്.
ബലാത്സംഗം, പോക്സോ പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
എന്താണ് ഡിജിറ്റൽ റേപ്പ്?
ഈ കുറ്റകൃത്യത്തിന് വെർച്വൽ അല്ലെങ്കിൽ ഓൺലൈനുമായി ബന്ധമൊന്നുമില്ല. സമ്മതമില്ലാതെ ബലംപ്രയോഗിച്ച് പുരുഷൻ/സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ കൈ വിരലുകളോ കാൽവിരലുകളോ ബലമായി പ്രവേശിപ്പിക്കുന്ന ലൈംഗിക കൃത്യമാണ് ഡിജിറ്റൽ റേപ്. ഇംഗ്ലീഷ് നിഘണ്ടുവിൽ വിരൽ, തള്ളവിരൽ, കാൽവിരലുകൾ എന്നിവയെ ഡിജിറ്റ് എന്ന് പറയുന്നതിനാലാണ് ഇതിനെ ഡിജിറ്റൽ റേപ്പ് എന്ന് പറയുന്നത്.
മുമ്പ്, ഈ കുറ്റകൃത്യത്തെ പീഡനമായി കണക്കാക്കുകയും ബലാത്സംഗത്തിന്റെ ശിക്ഷാ പരിധിയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നില്ല. ഡൽഹിയിൽ നിർഭയയുടെ ക്രൂരമായ ബലാത്സംഗം നടന്ന് മാസങ്ങൾക്ക് ശേഷം, സർക്കാർ ഇതിനെ ഒരു ലൈംഗിക കുറ്റകൃത്യമായി അംഗീകരിക്കുകയും 2013ൽ ബലാത്സംഗ നിയമങ്ങൾ പ്രകാരം കുറ്റകൃത്യമായി ഉൾപ്പെടുത്തുകയും ചെയ്യുകയായിരുന്നു. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവാണ് ഡിജിറ്റൽ റേപ്പിന് ലഭിക്കുന്ന ശിക്ഷ.