മലപ്പുറം:മരം മുറിക്കുമ്പോൾ പക്ഷി കൂടികളിൽ പക്ഷികളും കുഞ്ഞുങ്ങളും ഉണ്ടെങ്കിൽ സൂക്ഷിക്കുക. ഇവയുടെ ജീവൻ നഷ്ടപ്പെട്ടാൽ മരംമുറിക്കുന്നവരും മുറിക്കാൻ ഏൽപ്പിച്ചവർക്കും എതിരേ കേസ് എടുക്കും. വന്യജീവി സംരക്ഷണം നിയമ പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്യുക. മലപ്പുറത്തു ദേശീയ പാത വികസനത്തിന് വേണ്ടി മരം മുറിക്കുന്നതിനിടെ നിരവധി പക്ഷികൾ ചത്തു പോയ സംഭവത്തിൽ കരാറുകാർക്കെതിരെ കേസെടുക്കാൻ വനം വകുപ്പ് തീരുമാനിച്ചു.
അമ്പതിലേറെ നീർക്കാക്ക കുഞ്ഞുങ്ങൾ ജീവൻ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം.ഷെഡ്യൂൾ 4 പ്രകാരം മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാനും ആയ ശേഷമേ മരം മുറിക്കാവൂ എന്ന കർശന നിർദ്ദേശങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത് കരാറുകാരൻ ലംഘിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പിന്റെ നടപടി.
വനം വകുപ്പ് ഇന്ന് പ്രദേശവാസികളിൽ നിന്നും വിശദമൊഴി എടുക്കും. അതിനുശേഷമായിരിക്കും കരാറുകാർക്കെതിരെ നടപടി എടുക്കുക. ദേശീയ പാത വികനസവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം പാതക്കരുകിലെ മരങ്ങൾ മുറിക്കുന്നുണ്ട്. മിക്ക മരങ്ങളിലും പക്ഷികൂടുകളും കുഞ്ഞുങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ഈ നിയമ നടപടി പ്രായോഗികമല്ലെന്നും ദേശീയപാത വികസനത്തിന്റെ വേഗതയെ ഈ നിയമം ബാധിക്കുമെന്നും കരാറുകാർ പരാതി പറയുന്നു.