ജയ്പൂര്‍ : ആശുപത്രി അധികൃതരുടെ അനാസ്ഥയിൽ കുട്ടികൾ പരസ്പരം മാറിപ്പോയതിനാൽ, തങ്ങൾ പെറ്റിട്ട പൊന്നോമനയെ ഒന്ന് കാണാൻ കഴിഞ്ഞ 10 ദിവസമായി രണ്ടമ്മമാർ കാത്തിരിക്കുകയായിരുന്നു. ജയ്പൂരിലെ മഹിളാ ചികിത്സാലയത്തിൽ വച്ച് 10 ദിവസം മുമ്പാണ് ഇവർ പ്രസവിച്ചത്. അവിടെ വച്ച് ആശുപത്രി അധികൃതരുടെ അനാസ്ഥയിൽ കുട്ടികളെ മാറി. ഒടുവിൽ ജയ്പൂരിൽ നടത്തിയ ഡിഎൻഎ ടെസ്റ്റിൽ കുട്ടികൾക്ക് അവരുടെ യഥാർത്ഥ രക്ഷിതാക്കളെ തിരിച്ചുകിട്ടി. പൊലീസിന്റെ സഹായത്തോടെയാണ് ആശുപത്രി അധികൃതർ ഡിഎൻഎ ടെസ്റ്റ് നടത്തി കുട്ടികളുടെ ബയോളജിക്കൽ രക്ഷിതാക്കളെ കണ്ടെത്തിയത്.
പ്രസവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് ആശുപത്രി ജീവനക്കാർ തങ്ങൾക്ക് മറ്റിയ അബദ്ധം തിരിച്ചറിഞ്ഞത്. നിഷയ്ക്ക് ആൺകുട്ടിയും രേഷ്മയ്ക്ക് പെൺകുട്ടിയുമാണ് ഉണ്ടായത്. എന്നാൽ കുട്ടികൾ മാറിപ്പോയി. രക്ഷിതാക്കളെ കാര്യങ്ങൾ ധരിപ്പിച്ചെങ്കിലും കുട്ടികൾ മാറിപ്പോയെന്ന് വിശ്വസിക്കാൻ ആദ്യം അവർ തയ്യാറായില്ല.