തൊടുപുഴ: കഴിഞ്ഞ ദിവസം എംഡിഎംഎയുമായി പിടിയിലായ തെടുപുഴ പെരമ്പിള്ളിച്ചിറ പഴേരി വീട്ടിൽ യൂനസ് റസാഖും(25) കോതമംഗലം നെല്ലിക്കുഴി ഇടനാട് നെല്ലിത്താനത്ത് വീട്ടിൽ അക്ഷയ ഷാജി(22)യും പ്രണയത്തിലായത് നാലു വർഷം മുമ്പ്. അക്ഷയയുമായി 4 വർഷത്തെ അടുപ്പമുണ്ടെന്ന് റസാഖ് പൊലീസിനോട് വ്യക്തമാക്കി. അക്ഷയ തൊടുപുഴയിലെ വസ്ത്രവ്യാപാര സ്ഥാനത്തിൽ ജോലി ചെയ്തിരുന്നു. ഈ സമയത്താണ് റസാഖിനെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലായി.
ലഹരി കച്ചവടത്തിൽ യൂനസ് റസാഖ് ഉപയോഗിച്ച മറയായിരുന്നു അക്ഷയ. കോളേജ് വിദ്യാർത്ഥികളായിരുന്നു യൂനസിന്റെ പ്രധാന ഇരകൾ. കോളേജ് പരിസരത്ത് യൂനസും കാമുകിയും ചുറ്റിക്കറങ്ങുന്നുണ്ടെന്നും വിദ്യാർത്ഥികൾക്ക് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷിച്ചുവരികയായിരുന്നെന്നും തൊടുപുഴ സിഐ വി സി വിഷ്ണുകുമാർ അറയിച്ചു.
അതേസമയം, കൊച്ചിയിൽ എക്സൈസ് കസ്റ്റഡിയിലിരിക്കെ വ്ളോഗർ നിവിൻ അഗസ്റ്റിൻ നടത്തിയതിന് ഏറെക്കുറെ സമാനമായുള്ള പ്രകടനമാണ് യൂനസ് പൊലീസ് സ്റ്റേഷനിൽ നടത്തിയത്. എംഡിഎംഎ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് ഇയാൾ പൊലീസിനോട് വിവരിച്ചു. കൈവിരലുകൾക്കിടയിൽ കിട്ടുന്നത്ര പൊടി രണ്ട് തവണ എടുക്കണം. എന്നിട്ട് ആദ്യം ചൂടാക്കണം, അപ്പോൾ പൊടി വെള്ളമായി മാറും. പിന്നെ തണുക്കും വരെ കാത്തിരിക്കണം. വീണ്ടും ചൂടാക്കണം. അപ്പോൾ പുക വന്നു തുടങ്ങും. ഇത് മൂക്കിലേയ്ക്ക് വലിച്ചുകയറ്റി, നിമഷങ്ങൾക്കുള്ളിൽ പിമ്പിരിയാവും. കിക്ക് നീണ്ടുനിൽക്കുക 6 മണിക്കൂർ മുതൽ ഒരു ദിവസം വരെയെന്നു യൂനസ് റസാഖിന്റെ സാക്ഷ്യം.
തൊടുപുഴയിൽ ബസ്റ്റാന്റിന് സമീപം ഈഫൽടവർ എന്ന പേരിൽ നടത്തിവരുന്ന ലോഡ്ജിന്റെ മൂന്നാംനിലയിലെ മുറിയിൽ നിന്നാണ് യൂനസിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ഒപ്പം അക്ഷയ ഷാജിയും ഉണ്ടായിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെയാണ് യൂനസ് ലോഡ്ജിൽ മുറിയെടുക്കുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഒരു മണിയോടടുത്ത് ലോഡ്ജിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.പിടിയിലായെന്ന് ബോദ്ധ്യപ്പെട്ടിട്ടും ഭയാശങ്കകളോ വെപ്രാളമോ ഒന്നുമില്ലാതെയാണ് യൂനസ് പൊലീസിന്റെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നത് എന്നാണ് പുറത്തുവന്നിട്ടുള്ള തൽസമയ വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാവുന്നത്. അതേസമയം, പെൺകുട്ടി കരഞ്ഞ് ബഹളമുണ്ടാക്കി.
പൊലീസ് മുറയിൽ എത്തുമ്പോൾ സ്ഫടിക കുഴലിൽ പൊടിയിട്ട് ചൂടാക്കി, വലിക്കാൻ പാകപ്പെടുത്തുന്ന തിരക്കിലായിരുന്നു യൂനസ്.