ആലുവ: മൂന്ന് വർഷത്തിനുള്ളിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പള്ളിപ്പുറം ചെറായി പുതുവേലിൽ വീട്ടിൽ ഷാനിനെയാണ് (28) ജയിലിലടച്ചത്. മുനമ്പം, ഞാറയ്ക്കൽ പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, അടിപിടി, അയുധ നിയമം, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയാണ്.
ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഷാനിനെ 2020ൽ കാപ്പ നിയമ പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ എടവനക്കാട് ലിതിൻ ലാൽ എന്നയാളെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് വീണ്ടും കാപ്പ ചുമത്തി ജയിലിൽ അടച്ചത്. റൂറൽ ജില്ലയിൽ ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 62 പേരെ കാപ്പ നിയമ പ്രകാരം ജയിലിലടച്ചു. 36 പേർക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി