തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു. അടുത്ത മൂന്നു മണിക്കൂറിൽ കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് കാസർഗോഡ് ഒഴികെയുള്ള 13 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് കോട്ടയം മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. കോട്ടയത്ത് 43 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മലയോര മേഖലകളിലും ഒറ്റപ്പെട്ട കനത്ത മഴ തുടരുകയാണ്.
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ജലനിരപ്പ് ഉയർന്നു. കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതോടെ കുട്ടനാട് മേഖലയിൽ വെള്ളപ്പൊക്ക ഭീഷണി കൂടി. എറണാകുളം ജില്ലയിലും ശക്തമായ മഴയാണ് പെയ്യുന്നത്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നൽകിയിരുന്നു. എന്നാൽ മുന്‍ നിശ്ചയപ്രകാരമുള്ള സര്‍വകലാശാലാ പരീക്ഷകള്‍ക്ക് മാറ്റമില്ല. ജില്ലയില്‍ മലയോര മേഖലയില്‍ ഒറ്റപ്പെട്ട കനത്ത മഴ തുടരുകയാണ്.
ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയുടെ കക്കി-ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. 981.456 മീറ്ററാണ് കക്കി-ആനത്തോട് അണക്കെട്ടിന്റെ സംഭരണശേഷി.
ഇരു അണക്കെട്ടുകളുടെയും ജല സംഭരണികൾ ഒന്നിച്ചാണ് കിടക്കുന്നതെങ്കിലും ആനത്തോട് അണക്കെട്ടിനു മാത്രമാണ് ഷട്ടർ ഉള്ളത്.