തൃശൂർ ജില്ലയിലെ ചാലക്കുടിപ്പുഴയിലും കുറുമാലിപ്പുഴയിലും ജലനിരപ്പ് അപകടകരമാം വിധം ഉയരുന്നു

0

തൃശൂർ: തൃശൂർ ജില്ലയിലെ ചാലക്കുടിപ്പുഴയിലും കുറുമാലിപ്പുഴയിലും ജലനിരപ്പ് അപകടകരമാം വിധം ഉയരുന്നു. പറമ്പിക്കുളം ഡാമിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതോടെ ചാലക്കുടി പുഴയിൽ വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്ന് ജില്ലാ കലക്ടർ ആവശ്യപ്പെട്ടു. 2018 ൽ പ്രളയബാധിതമായ പ്രദേശങ്ങളിലുള്ളവരെല്ലാം മാറണമെന്ന് നിർദേശിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ പറമ്പിക്കുളം, തൂണക്കടവ് ഡാമുകളിൽ നിന്ന് ഇന്ന് രാവിലെ മുതൽ പൊരിങ്ങൽക്കുത്ത് ഡാമിലേക്ക് ജലം ഒഴുകിവരികയാണ്. നിലവിൽ 13000 ക്യുസെക്സ് വെള്ളമാണ് പറമ്പിക്കുളത്തു നിന്നും ഡാമിലേക്ക് എത്തുന്നത്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകുക കൂടി ചെയ്തതോടെ പൊരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് കൂടുതൽ ജലം തുറന്നുവിടേണ്ട സാഹചര്യമാണ്. ഡാം കൂടുതൽ തുറക്കുന്നതോടെ ചാലക്കുടി പുഴയിൽ ഒന്നര മീറ്ററോളം വെള്ളം ഉയരാൻ സാധ്യതയുണ്ട്.

അതോടൊപ്പം വേലിയേറ്റ സമയം ആവുന്ന പക്ഷം കടലിലേക്ക് വെള്ളം ഒഴുകിപ്പോവാതിരിക്കാനുള്ള സാധ്യതയുമുണ്ട്. ആയതിനാൽ പുഴക്കരയിൽ താമസിക്കുന്നവരെ എത്രയും വേഗം വീടുകളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകി. പുഴയിലെ ജലം ഏത് സമയത്തും അപകടകരമായ സ്ഥിതിയിലേക്ക് ഉയരാമെന്ന സാഹചര്യമായതിനാൽ പുഴയുടെ ഇരു വശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശം അനുസരിച്ച് എത്രയും വേഗം മാറിത്താമസിക്കണം.

വെള്ളം ഉയർന്ന് ഒഴിപ്പിക്കൽ പ്രയാസകരമാവുന്ന സാഹചര്യം സൃഷ്ടിക്കരുത്. എല്ലാവരും മാറിത്താമസിക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടർ അറിയിച്ചു. സെക്കൻഡിൽ 16050 ക്യൂസെക്സ് വെള്ളമാകും പുഴയിലേക്ക് ഒഴുകിയെത്തുമെന്നാണ് റിപ്പോർട്ട്. വൈകീട്ടോടെ പുഴയിൽ വൻതോതിൽ വെള്ളം ഉയരുമെന്നാണ് മുന്നറിയിപ്പ്.

ചിമ്മിനി ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതിനാൽ കുറുമാലി പുഴക്കരയിലുള്ളവർ മാറിത്താമസിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയേക്കും. നിലവിൽ കുറുമാലിപ്പുഴയിലെ ജലനിരപ്പ് വാണിങ് ലെവലിന് മുകളിലാണ്. ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതോടെ ജലനിരപ്പ് അപകടരമായ നിലയിലേക്ക് ഉയരാൻ സാധ്യതയുണ്ട്. ആയതിനാൽ കുറുമാലി പുഴയുടെ തീരത്തുള്ളവർ ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശം അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here