ഖുൻഫുദ: മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ മുങ്ങി മൂന്ന് സഹോദരങ്ങൾ മരിച്ചതായി സൗദി സിവിൽ ഡിഫൻസ് ഡയറക്ട്രേറ്റ് അറിയിച്ചു. ഖുൻഫുദ മേഖലയിലെ വാദി അഹ്സബയിലാണ് സംഭവം. വിവരമറിഞ്ഞ ഉടനെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. എന്നാൽ രക്ഷപ്പെടുത്താനായില്ല.
മരിച്ച നിലയിലാണ് മൂന്ന് പേരെയും വെള്ളക്കെട്ടിൽ നിന്ന് പുറത്തെടുത്തതെന്നും സിവിൽ ഡിഫൻസ് ഡയക്ടറേറ്റ് പറഞ്ഞു. ഒഴുക്കുണ്ടാകുന്ന സമയത്ത് താഴ്വരകൾ മുറിച്ചുകടക്കുന്നത് നിയമലംഘനമാണെന്നും ഇത്തരം പ്രവൃത്തിയിൽ ഏർപ്പെടുന്നവർക്ക് 10,000 റിയാൽ വരെ ചുമത്തുമെന്നും സിവൽ ഡിഫൻസ് ട്വിറ്റർ അക്കൗണ്ടിൽ മുന്നറിയിപ്പ് നൽകി.
‘താഴ്വരകളിൽ ഒഴുക്കുണ്ടാകുമ്പോൾ അടുത്ത ഇര നീ ആകരുത്’ എന്ന് പ്രത്യേക മുന്നറിയിപ്പ് വാചകവും ട്വീറ്റിൽ കുറിച്ചു. രാജ്യത്ത് പല ഭാഗങ്ങളിലും മഴ തുടരുന്നതിനിടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ അപകട മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.