തൃശ്ശൂർ: യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലം അരീക്കള സ്വദേശി സെയ്താലിയെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് കാക്കാത്തിരുത്തി സ്വദേശി അബ്ദുള്ളയെ ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്.
ബാറിൽ വെച്ചാണ് സെയ്താലിയും അബ്ദുള്ളയും പരിചയപ്പെടുന്നത്. തുടർന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ശേഷം സെയ്താലിയുടെ കാറിൽ കയറി പോരുകയും ചെയ്തു. കാറിൽ വെച്ച് ഇരുവരും തർക്കമുണ്ടാകുകയും ഇതിനിടെ സെയ്താലി കത്തിയെടുത്ത് അബ്ദുള്ളയുടെ കഴുത്തിനും വയറിനും കൈക്കും വെട്ടുകയായിരുന്നു. തുടർന്ന് അബ്ദുള്ളയെ റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ ചെന്ത്രാപ്പിന്നിയിലുള്ള ഭാര്യവീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് നിന്ന് കത്തി പൊലീസ് കണ്ടെടുത്തു.