ജയ്പൂർ: അധ്യാപകൻ വിദ്യാർത്ഥിയുടെ തല ഡെസ്കിലിടിപ്പിച്ച് പല്ല് തെറിപ്പിച്ചെന്ന് പരാതി. കൂട്ടുകാരനോട് ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞതിനാണ് ഹിന്ദി അധ്യാപകന്റെ ക്രൂരത. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
രാജസ്ഥാനിലെ ഉദയ്പൂരിലെ ഒരു പ്രൈവറ്റ് സ്കൂൾ അധ്യാപകനെതിരെയാണ് പരാതി. സാംയക് എന്ന 14കാരന്റെ മാതാപിതാക്കളാണ് അധ്യാപകനും സ്കൂൾ അധികൃതർക്കുമെതിരെ പരാതി നൽകിയത്.
ക്ലാസിലെ മറ്റൊരു കുട്ടിയോട് ചോദിച്ച ചോദ്യത്തിന് സാംയക് ഉത്തരം നൽകിയതിന്റെ ദേഷ്യത്തിലാണ് ഹിന്ദി അധ്യാപകനായ കമലേഷ് വൈഷ്ണവ് കുട്ടിയെ ഉപദ്രവച്ചത്. കുട്ടിയുടെ തല ഡസ്കിലടിക്കുകയായിരുന്നു അധ്യാപകൻ. ഇടിയുടെ ആഘാതത്തിൽ കുട്ടിയുടെ മുൻവശത്തെ പല്ല് ഒടിഞ്ഞു.
അധ്യാപകനോ സ്കൂൾ അധികൃതരോ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകുകയോ മാതാപിതാക്കളെ വിവരമറിയിക്കുകയോ ചെയ്തില്ലെന്നും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.