പ്യോങ്യാങ്: സമീപകാലത്ത് ഉത്തരകൊറിയയെ വിറപ്പിച്ച കോവിഡ് മഹാമാരിയിൽ പ്രസിഡന്റ് കിം ജോങ് ഉന്നും രോഗബാധിതനായിരുന്നുവെന്ന് റിപ്പോർട്ട്. കോവിഡ് ബാധിച്ച് കിം ഗുരുതരാവസ്ഥയിലായിരുന്നുവെന്ന കാര്യം സഹോദരി കിം യോ ജോങ് ആണ് വെളിപ്പെടുത്തിയത്. അപൂർവമായാണ് കിമ്മിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വാർത്തകൾ ഉത്തരകൊറിയ പുറത്തുവിടാറുള്ളത്. കടുത്ത പനിയായിരുന്നു കിമ്മിന് അനുഭവപ്പെട്ടത്. എന്നാൽ സ്വന്തം ആരോഗ്യം മോശമായ അവസ്ഥയിലും സ്വന്തം ജനങ്ങളെ കുറിച്ചുള്ള ആശങ്ക മൂലം കിമ്മിന് ഇരിക്കപ്പൊറുതിയുണ്ടായില്ലെന്നും സഹോദരി പറഞ്ഞു.
തന്റെ രാജ്യം കോവിഡിനെതിരെ വിജയം നേടിയെന്നും അവർ അവകാശപ്പെട്ടു. എന്നാൽ എന്നുമുതലാണ് കിം രോഗബാധിതനായത് എന്ന കാര്യം അവർ പറഞ്ഞില്ല. ദക്ഷിണ കൊറിയയിൽ നിന്ന് അയച്ച വസ്തുക്കൾ വഴിയാണ് ഉത്തരകൊറിയയിൽ കോവിഡ് വൈറസ് എത്തിയതെന്ന വാദവും കിം യോ ജോങ് ആവർത്തിച്ചു. ഉത്തരകൊറിയ കോവിഡ് മുക്തമായി പ്രഖ്യാപിച്ചതിനു പിന്നാലെ തലസ്ഥാനമായ പ്യോങ്യാങ്ങിൽ ആരോഗ്യ പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കിം യോ ജോങ്.