കുപ്പിവെള്ളത്തിന്റെ വിലയെ ചൊല്ലിയുള്ള തർക്കത്തിനിടെ റെയിൽവേ പാൻട്രി ജീവനക്കാർ യാത്രക്കാരനെ ട്രെയിനിൽ നിന്നും തള്ളിയിട്ടു. ഉത്തർപ്രദേശിലെ ലളിത്പൂരിൽ ശനിഴായ്ച രാത്രിയാണ് സംഭവം നടന്നത്.
ഝാൻസി സ്റ്റേഷനിൽ നിന്നും രപ്തി സാഗർ എക്സപ്രസിൽ കയറിയ രോഹിത് യാദവ് എന്ന യുവാവ് കുപ്പിവെള്ളത്തിന് പാൻട്രി ജീവനക്കാരൻ 20 രൂപ വാങ്ങുന്നത് ചോദ്യം ചെയ്തു. റെയിൽവേ നയം ആനുസരിച്ചുള്ള വിലയായ 15 രൂപ മാത്രമേ നല്കൂ എന്ന് നിലപാടെടുത്ത യാദവുമായി കന്പാർട്ട്മെന്റിൽ എത്തിചേർന്ന മൂന്നംഗ പാൻട്രി സംഘം തർക്കത്തിലായി.
തർക്കം രൂക്ഷമായതോടെ തന്നെ ലളിത്പൂർ സ്റ്റേഷനിൽ ഇറങ്ങാൻ സമ്മതിച്ചില്ലെന്നും ട്രെയിൻ നീങ്ങിത്തുടങ്ങിയ ശേഷം പ്ലാറ്റ്ഫോമിലേക്ക് തള്ളിയിട്ടെന്നും യാദവ് ആരോപിക്കുന്നു. പരിക്കേറ്റ യാദവിനെ സ്റ്റേഷനിലുണ്ടായിരുന്നവരാണ് ആശുപത്രിയിലെത്തിച്ചത്.
സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പാൻട്രി മാനേജർ അടക്കം രണ്ട് പേർ അറസ്റ്റിലായെന്നും പോലീസ് അറിയിച്ചു