ജില്ലാക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ബിനീഷ് കോടിയേരി പിൻതുണച്ച പാനലിന് വിജയം. കേരളക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധിയായി ബിനീഷ് കോടിയേരിയെ തെരഞ്ഞെടുത്തു. ബിനീഷിന്റെ പാനലിനെതിരെ എതിർപ്പുമായി മുൻഭാരവാഹികൾ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു. നിലവിലെ സെക്രട്ടറി വി.പി അനസ് സെക്രട്ടറിയായി തുടരും. ഫിജാസ് അഹമദാണ് പ്രസിഡന്റ്.
ഭരണപ്രകാരമല്ല തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് എൻ.സി ദേവാനന്ദ്, സി.ഒ.ടി ഷബീർ എന്നിവർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കട്ടെയെന്നും തുടർ ഉത്തരവ് പുറപ്പെടുവിപ്പിക്കാതെ ഭാരവാഹികൾ സ്ഥാനമേൽക്കരുതെന്നും ഹൈക്കോടതി ഇടക്കാല വിധി പ്രസ്താവിച്ചിരുന്നു.
പ്രസിഡന്റ് എ.സി. എം ഫിജാസ് അഹമദ്, ഖജാൻജി കെ.നവാസ് എന്നിവർക്ക് യാഥാക്രമം 35,33,34 വോട്ടുകൾ ലഭിച്ചു. രണ്ടുപാനലാണ് മത്സര രംഗത്തുണ്ടായിരുന്നത്. നിലവിലുള്ള പ്രസിഡണ്ട് കെ.പി സുരേഷ്ബാബു ഇത്തവണ മത്സരിച്ചിട്ടില്ല. എന്നാൽ ഇവരുടെ പാനലിലുണ്ടായിരുന്ന 17 പേരും വിജയിച്ചിട്ടുണ്ട്. എതിർപാനലിൽ നിന്നും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച വി.ബി ഇസ്ഹാഖിന്(13) സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച നഗരസഭാ കൗൺസിലർ സി.ഒ.ടി ഷബീറിന്(15) എന്നിങ്ങനെ വോട്ടുലഭിച്ചു.
സംസ്ഥാന കൗൺസിലിൽ നിലവിലുള്ള അംഗങ്ങളായ ബിനീഷ് കോടിയേരി, കൃഷ്ണരാജ് എന്നിവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇരുവർക്കും 38,32 വോട്ടുകൾ ലഭിച്ചു. ഇവർക്കെതിരെ മത്സരിച്ച ധനഞ്ജയൻ(12) എം.വിനീഷ്(10) എന്നിങ്ങനെ വോട്ടുനേടി. ജില്ലാക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ ജനറൽ ബോഡി യോഗത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തെ അൻപതു ക്ലബുകൾക്കാണ് വോട്ടവകാശമുണ്ടായിരുന്നത്