തൃശൂര്‍: തൃശൂരിൽ അമ്മയെ മകൻ തലയ്ക്കടിച്ച് കൊന്നു. കിഴക്കേ കോടാലി സ്വദേശിനി ശോഭനയാണ് മരിച്ചത്. 24കാരനായ മകൻ വിഷ്ണുവാണ് ആക്രമണം നടത്തിയത്. ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വീട് വിറ്റ് കിട്ടിയ അഞ്ച് ലക്ഷം രൂപ മകന്‍ വിഷ്ണു നിരന്തരം ആവശ്യപ്പെട്ടിട്ടും ശോഭന കൊടുക്കാതിരുന്നതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കൊള്ളിക്കുന്നിലെ വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവിടേക്ക് താമസം മാറിയത് ഒരു മാസം മുന്‍പ്. അതുവരെ താലൂര്‍പാടം എന്ന സ്ഥലത്തെ സ്വന്തം വീട്ടിലായിരുന്നു താമസം. ആ വീട് വിറ്റപ്പോള്‍ ലഭിച്ച 5 ലക്ഷം രൂപ ശോഭന ബാങ്കിലിട്ടിരുന്നു.
ഈ പണം എടുത്ത് നല്‍കാന്‍ വിഷ്ണു ആവശ്യപ്പെട്ടിട്ടും ശോഭന തയ്യാറായിരുന്നില്ല. വെള്ളിയാഴ്ച വൈകീട്ട് അച്ഛന്‍ ജോലിക്ക് പോയ സമയം അമ്മയുമായി വിഷ്ണു തര്‍ക്കിച്ചു. ഇതിനിടെ വീടിന്റെ ഹാളില്‍ വെച്ച് ഗ്യാസ് കുറ്റികൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി.
അമ്മയും മകനും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നു എന്നാണ് ശോഭനയുടെ ഭര്‍ത്താവ് ചാത്തൂട്ടി പറയുന്നത്. ഉച്ചത്തില്‍ സംസാരിക്കുന്നതോ ബഹളവോ വീട്ടില്‍ നിന്ന് കേള്‍ക്കാറില്ലെന്ന് സമീപവാസികളും പറയുന്നു.
കൊലയ്ക്ക് ശേഷം വിഷ്ണു പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടും ആദ്യം ഒന്നും പറയാന്‍ കൂട്ടാക്കിയിരുന്നില്ല. ഏറെ നേരം മിണ്ടാതെ നിന്ന വിഷ്ണുവിനോട് ഷര്‍ട്ടിലെ ചോരക്കറ എന്താണെന്ന് പൊലീസുകാര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് കൊലപാതക വിവരം പറയുന്നത്.