പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വ്യാജ പാസ്‌റ്റര്‍ കുറ്റക്കാരനെന്ന് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ഈ മാസം 25ന് കോടതി പ്രസ്‌താവിക്കും. തിരുവനന്തപുരം ബാലരാമപുരം മുടവൂര്‍പാറ കാട്ടുകുളത്തിന്‍കര ജോസ്‌പ്രകാശ് (51) ആണ് പ്രതി. 2016 ഫെബ്രുവരി 17, 18 തിയ്യതികളിലാണ് കേസിന്നാസ്‌പദമായ സംഭവം. പെരിന്തല്‍മണ്ണയില്‍ പെന്തക്കോസ്‌ത് സഭ സംഘടിപ്പിച്ച മേഖലാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രതി. ഇവിടെ വെച്ചാണ് ഇയാള്‍ കുടുംബത്തെ പരിചയപ്പെടുന്നത്. കുടുംബത്തിലെ രണ്ടു കുട്ടികള്‍ക്ക് ബാധ കയറിയട്ടുണ്ടെന്നും ഇതിന് പ്രാര്‍ത്ഥന ആവശ്യമാണെന്നും ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചു. പ്രാര്‍ത്ഥനക്കായി വീട്ടിലെത്തിയ പ്രതി കുട്ടിയെ മാനഭംഗപ്പെടുത്തി. പിറ്റേന്ന് പ്രത്യേക പ്രാര്‍ത്ഥനക്കെന്നു പറഞ്ഞ് കിടപ്പുമുറിയില്‍ കൊണ്ട് പോയി ബലാല്‍സംഗം ചെയ്‌തു. മാര്‍ച്ച് എട്ടിന് ബാലികയുടെ ബന്ധുവായ ബാബുവിന്റെ ആനമങ്ങാടുള്ള വീട്ടില്‍ കൊണ്ടു പോയി ബലാല്‍സംഗം ചെയ്‌തുവെന്നും കേസുണ്ട്.
ഭാര്യയും രണ്ട് മക്കളുമുള്ള പ്രതി ഫെയ്‌ത്ത് ലീഡേഴ്‌സ് ചര്‍ച്ച് ഓഫ് ഗോഡ് എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പാസ്‌റ്ററെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രതി ഇതുവരെ ഒരു ചര്‍ച്ചിലും ജോലി ചെയതിട്ടില്ല. കുട്ടിയും മാതാവും ചൈല്‍ഡ് ലൈനില്‍ നല്‍കിയ മൊഴിയുടെ അടിസ്‌ഥാനത്തില്‍ മലപ്പുറം വനിതാ സെല്‍ പൊലീസ് കേസ്സെടുക്കുകയായിരുന്നു. മഞ്ചേരി സി ഐയായിരുന്ന സണ്ണിചാക്കോയുടെ നേതൃത്വത്തില്‍ എസ് ഐ എസ് ബി കെലാസ്‌നാഥ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഉണ്ണികൃഷ്‌ണന്‍ മാരാത്ത്, പി സഞ്‌ജീവ് എന്നിവരടങ്ങുന്ന സംഘം 2016 മാര്‍ച്ച് 22നാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ ഹാജരായി.