ന്യൂഡൽഹി: എസ്.എൻ.സി ലാവ്‍ലിന്‍ കേസ് സുപ്രീംകോടതി സെപ്റ്റംബർ 13ന് പരിഗണിക്കും. അന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ നിന്ന് ഈ ഹർജികൾ നീക്കം ചെയ്യരുതെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റേത് ആണ് നിർദേശം. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെയാണ് ഹർജികൾ നൽകിയിരിക്കുന്നത്.
പല കാരണങ്ങൾ പറഞ്ഞ് നിരവധി തവണ കേസ് മാറ്റിവെക്കുന്ന സാഹചര്യമുണ്ടായിരുന്നു. കേസിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് പ്രതിപക്ഷമടക്കം ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് കേസ് വീണ്ടും സുപ്രിം കോടതിയിൽ എത്തിയിരിക്കുന്നത്. 2017ലാണ് ലാവലിൻ കേസ് സുപ്രിം കോടതിയിൽ എത്തുന്നത്. ഈ കാലഘട്ടത്തിനിടെ ഏകദേശം 30ലേറെ തവണ കേസ് മാറ്റിവച്ചിരുന്നു. സുപ്രിം കോടതിയുടെ ചരിത്രത്തിൽ തന്നെ ഒരു കേസ് ഇത്രയധികം തവണ മാറ്റിവെക്കുന്നത് ആദ്യമായിരിക്കും. പ്രധാന രാഷ്ട്രീയ നേതാക്കൾ പ്രതിയാക്കുന്ന കേസുകൾ അനന്തമായി നീട്ടിക്കൊണ്ട് പോകരുതെന്ന് സുപ്രിം കോടതി തന്നെ നേരത്തെ നിർദേശം നൽകിയിരുന്നെങ്കിലും ലാവലിൻ കേസിനെ ഇത് ബാധിച്ചിരുന്നില്ല. 1995ൽ ഉണ്ടായ കേസിന്റെ വിചാരണ പോലും ഇതുവരെ തുടങ്ങിയിട്ടില്ല. കേസ് അനന്തമായി നീണ്ടുപോകുന്നത് അഭിഭാഷകർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് സുപ്രിം കോടതിയുടെ അടിയന്തര നീക്കം.