പറവൂർ: കാറിന്റെ കണ്ണാടിയിൽ മുട്ടിയതിന്റെ പേരിൽ ബസ് ജീവനക്കാരും മകനും തമ്മിലുണ്ടായ തർക്കം കണ്ടു പിതാവു കുഴഞ്ഞുവീണു മരിച്ചു. ഫോർട്ട്‌കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണു (54) മരിച്ചത്. ബസ് ജീവനക്കാരൻ മകനെ കുത്താൻ കത്തി വീശുന്നത് കണ്ട ഫസലുദ്ദീൻ കുഴഞ്ഞ് വീഴുകയായിരുന്നു.
ഇന്നലെ രാത്രി 7.45നു പറവൂർ കണ്ണൻകുളങ്ങര ഭാഗത്ത് വച്ചാണ് സംഭവം. വണ്ടികൾ സൈഡ് കൊടുക്കുന്നതു സംബന്ധിച്ചാണ് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായതെന്നു പൊലീസ് പറഞ്ഞു. ഫസലുദ്ദീനും മകനും സഞ്ചരിച്ച കാറിൽ അമിത വേഗത്തിലെത്തിയ ബസ് തട്ടുകയായികുന്നു. ഫസലുദ്ദീന്റെ മകൻ ഫർഹാനാണ് (20) കാർ ഓടിച്ചത്. അമിത വേഗത്തിലായിരുന്ന കോഴിക്കോട് വൈറ്റില റൂട്ടിലോടുന്ന ‘നർമദ’ ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ കണ്ണാടിയിൽ മുട്ടിയെന്നാണു ഫർഹാന്റെ മൊഴി.
തുടർന്നു ഫർഹാൻ ബസിനു മുൻപിൽ കാർ കൊണ്ടുവന്നിട്ടു ബസ് തടഞ്ഞു ചോദ്യം ചെയ്തു. തർക്കമുണ്ടായപ്പോൾ ബസ് ജീവനക്കാരൻ കത്തിയെടുത്തു. കുത്താൻ പോയപ്പോൾ തടഞ്ഞ ഫർഹാന്റെ കൈ മുറിഞ്ഞു. ഇതു കണ്ടാണു കാറിലുണ്ടായിരുന്ന ഫസലുദ്ദീൻ കുഴഞ്ഞുവീണത്. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബസ് ജീവനക്കാർ വാഹനമെടുത്തു കടന്നുകളഞ്ഞു. ബസ് പിടികൂടാൻ നടപടി സ്വീകരിച്ചതായി പൊലീസ് പറഞ്ഞു.