ദില്ലി:നേമം ടെര്‍മിനല്‍ പദ്ധതിയില്‍ ഒളിച്ചുകളി തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. പദ്ധതി വേണോയെന്നതില്‍ പഠനം തുടരുകയാണെന്ന് റയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് രേഖമൂലം മറുപടി നല്‍കി.ഡിപിആര്‍ പരിശോധിച്ച ശേഷം പദ്ധതി മുന്‍പോട്ട് പോയിട്ടില്ലെന്നും അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തോട് മന്ത്രി പ്രതികരിച്ചു. അതേ സമയംപദ്ധതിയുമായി മുന്‍പോട്ടില്ലെന്ന് കഴിഞ്ഞ മെയ് മുപ്പതിന് രാജ്യസഭയില്‍ നല്‍കിയ ഓഫീസ് മെമ്മോറാണ്ടത്തില്‍ റെയില്‍ വേ വ്യക്തമാക്കിയിരുന്നു. കൊച്ചുവേളി ടെര്‍മിനല്‍ പദ്ധതി ചൂണ്ടിക്കാട്ടി 117 കോടി രൂപയുടെ നേമം പദ്ധതിക്ക് ന്യായീകരണമില്ലെന്നാണ് റയില്‍വേ വിശദീകരിച്ചത്. പദ്ധതിയില്‍ വ്യക്തത വരുത്താനായി കൂടിക്കാഴ്ചക്ക് ശ്രമിച്ച സംസ്ഥാനമന്ത്രിമാരുടെ സംഘത്തിന് റയില്‍വേമന്ത്രി അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു.
നേമം ടെര്‍മിനൽ: കേന്ദ്രം ആശയക്കുഴപ്പത്തിൽ, നിലപാട് വ്യക്തമാക്കാതെ മന്ത്രി, മുന്നറിയിപ്പുമായി ബിജെപി നേതാക്കൾ
നേമം ടെര്‍മിനല്‍ പദ്ധതിയെ (Nemom Terminal Project) ചൊല്ലി ആശയക്കുഴപ്പം. പദ്ധതി ഉപേക്ഷിച്ചെന്ന് റെയില്‍വേ മന്ത്രാലയം രാജ്യസഭയെ രേഖാമൂലം അറിയിച്ചിട്ടും പിന്നോട്ടില്ലെന്ന് റയില്‍വേ ആവര്‍ത്തിക്കുന്നതാണ് സംശയത്തിനിട നല്‍കുന്നത്. മുന്‍ തീരുമാനം പുനപരിശോധിച്ചിട്ടുണ്ടെങ്കില്‍ രേഖാമൂലം പാര്‍ലമെന്‍റിനെ അറിയിക്കണമെന്ന ആവശ്യത്തോട് റയില്‍വ മന്ത്രി മുഖം തിരിച്ചിരിക്കുകയാണെന്ന് ജോണ്‍ബ്രിട്ടാസ് എംപി ആരോപിച്ചു.