മുന്നോട്ടെടുത്ത സ്‌കൂൾ ബസിന്റെ അടിയിൽപെട്ട് ബസ് ജീവനക്കാരൻ അതിദാരുണമായി മരിച്ചു

0

മുന്നോട്ടെടുത്ത സ്‌കൂൾ ബസിന്റെ അടിയിൽപെട്ട് ബസ് ജീവനക്കാരൻ അതിദാരുണമായി മരിച്ചു. മലയിഞ്ചി ആൾക്കല്ല് പടിഞ്ഞാറയിൽ ജിജോ (40) ആണ് ഇന്നലെ രാവിലെ ഉടുമ്പന്നൂർ സെന്റ് ജോർജ് ഹൈസ്‌കൂളിലെ ബസിന്റെ അടിയിൽപെട്ടു മരിച്ചത്. സ്‌കൂൾ ബസിലുണ്ടായിരുന്ന മകളുടെ കൺമുന്നിലായിരുന്നു ജിജോയുടെ മരണം. ഏഴാനിക്കൂട്ടം സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിനു സമീപമായിരുന്നു അപകടം. ഇവിടെ നിർത്തി കുട്ടികളെ ഇറക്കിയ ശേഷം മുന്നോട്ടെടുത്ത ബസിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെ പുല്ലിൽ ചവിട്ടി കാലുതെന്നി ജിജോ ബസിനടിയിലേക്കു വീഴുകയായിരുന്നു.

ഭാര്യ ആയയായി ജോലി ചെയ്യുന്ന ബസിൽ അവരുടെ അഭാവത്തിൽ പകരക്കാരനായി ജോലി ചെയ്യാനെത്തിയതായിരുന്നു ജിജോ. എന്നാൽ അത് മരണത്തിലേക്കുള്ള യാത്രയായി മാറുകയായിരുന്നു. ജിജോ കയറുന്നതിനു മുൻപ് ബസിലുള്ള വിദ്യാർത്ഥികൾ ബെല്ലടിച്ചതുകൊണ്ടാണ് ഡ്രൈവർ ബസ് എടുത്തതെന്നു പറയുന്നുണ്ടെങ്കിലും സ്‌കൂൾ അധികൃതർ ഇക്കാര്യം നിഷേധിച്ചു. മറ്റൊരു വാഹനം വന്നപ്പോൾ ബസ് റോഡിന്റെ അരികിലേക്കു മാറ്റാൻ വേണ്ടി എടുക്കുന്നതിനിടെയാണ് അപകടമെന്ന് അധികൃതർ അറിയിച്ചു.

ജിജോയുടെ ഇളയ മകളായ 6ാം ക്ലാസ് വിദ്യാർത്ഥിനിയായ എലിസബത്ത് ബസിലുണ്ടായിരുന്നു. അച്ഛൻ ബസ്സിനടിയിൽപ്പെട്ടതു കണ്ട മകൾ റോഡിൽ ഇറങ്ങി പിതാവിനെ ആശുപത്രിയിൽ എത്തിക്കാൻ മറ്റു വാഹനങ്ങൾക്കു കൈനീട്ടി. ഇതുവഴി വന്ന ചീനിക്കുഴി പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പന്നാരക്കുന്നേലിന്റെ കാറിൽ ജിജോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജിജോയുടെ മൃതദേഹം ഇന്നു രാവിലെ 8ന് ബൗണ്ടറിയിലെ വീട്ടിൽ എത്തിക്കും. സംസ്‌കാരം 11ന് മലയിഞ്ചി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: റാണി. മറ്റൊരു മകൾ: എയ്ഞ്ചൽ മരിയ

LEAVE A REPLY

Please enter your comment!
Please enter your name here