കോതമംഗലം: ഇടമലയാർ സംഭരണിയിൽ നിന്നും പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിച്ചു.2 മണിയോടെ 200 ക്യുമെക്സ് വെള്ളം ഡാമിൽ നിന്നും ഒഴുക്കിത്തുടങ്ങി. രാവിലെ 10-ന് ഡാം തുറന്നപ്പോൾ 50 ക്യുമെക്സ് വെള്ളമായിരുന്നു ഒഴുക്കിയിരുന്നത്.11-ന് ഇത് 100 ക്യുമെക്സിലേയ്ക്കും ഒരു 1 മണിക്ക് 150 ക്യുമെകത്സിലേയ്ക്കും ഉയർത്തിയിരുന്നു.തുടർന്നാണ് 2 മണിയോടെ വീണ്ടും ഒഴുക്കിക്കളയുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിച്ചത്.
വൃഷ്ടി പ്രദേശത്ത് മഴയുള്ളതിനാൽ റൂൾകർവ് പിരധി നിലനിർത്താൻ കൂടുതൽ വെള്ളം ഒഴുക്കികളയേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.ഇന്ന് ഇനി ഇടമലയാറിൽ നിന്നും കൂടുതൽ വെള്ളം ഒഴുക്കില്ലന്നും നാളെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അധിക ജലം ഒഴുക്കിക്കളയുന്ന കാര്യത്തിൽ തീരുമാനമെടുക്കും എന്നും അധികൃതർ അറിയിച്ചു. ഇടുക്കി ഡാമിൽ നിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് ഉച്ചയോടെ വർദ്ധിപ്പിച്ചിരുന്നു.ഇതിനൊപ്പം ഇടമലയാറിൽ നിന്നുകൂടി കൂടുതൽ വെള്ളമെത്തിയാൽ പെരിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തൽ.
ഭൂതത്താൻകെട്ട് ഡാമിൽ ഇന്നലത്തെ അപേക്ഷിച്ച് രാവിലെ നേരിയ തോതിൽ ജലനിരപ്പ് ഉയർന്നിരുന്നു.ഇന്നലെ 28.60 മീറ്റരായിരുന്നു ഡാമിലെ ജലനിരപ്പ്,ഇന്ന രാവിലെ 8 മണിയോടെ ഇത് 29.10 മീറ്ററിലേയ്ക്ക് എത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് കണക്കെടുക്കുമ്പോൾ രാവിലെ ഉണ്ടായിരുന്നതിനേക്കാൾ 50 സെന്റീമീറ്റർ കുറഞ്ഞിട്ടുണ്ട്.ഇടമലയാറിൽ ഇടവിട്ട് മഴപെയ്യുന്നുണ്ട്.എന്നാൽ ഭൂതത്താൻകെട്ട് ഭാഗത്ത് തെളിഞ്ഞ അന്തരീക്ഷമാണ്.
ഡാം തുറക്കുന്നത് സംബമന്ധിച്ച ക്രമീകരണങ്ങൾ വിലയിരുത്താൻ ആന്റണി ജോൺ എം എൽ എയും ജീല്ല കളക്ടർ രേണുരാജും വൈദ്യുതവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും എത്തിയിരുന്നു. കുറഞ്ഞ അളവിലാണ് വെള്ളം ഒഴുക്കിവിടുന്നതെന്നും ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നും കളക്ടർ രേണുരാജ് മാധ്യമങ്ങളോട് വ്യക്തമാക്കി.