ചെളിവെള്ളം ഓട്ടോറിക്ഷയിൽ തെറിപ്പിച്ച വിരോധത്തിൽ ഗൃഹനാഥനെ തിരുവോണനാളിൽ സംഘം ചേർന്ന് ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു. 2 പേർക്കു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്.
ചാരുംമൂട് താമരക്കുളം കാഞ്ഞിത്തറ തെക്കേതിൽ സെനിൽരാജ് (37), അനിൽ ഭവനം അനിൽ (40) എന്നിവർക്കാണ് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. താമരക്കുളം വൈശാഖ് വീട്ടിൽ വേണുഗോപാൽ(51) ആണ് കൊല ചെയ്യപ്പെട്ടത്. റോഡിലെ കുഴിയിൽ വീണ കാർ ഓട്ടോറിക്ഷയിൽ ചെളി വെള്ളം തെറിപ്പിച്ചെന്ന് പറഞ്ഞായിരുന്നു ആക്രമണം.
പിഴയടച്ചില്ലെങ്കിൽ 6 മാസം അധികം കഠിനതടവ് അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ട വേണുഗോപാലിന്റെ ഭാര്യ ഉഷ വേണുഗോപാലിനു നൽകാനും കോടതി ഉത്തരവായി. കേസിലെ മൂന്നാം പ്രതി മാന്നാർ കുട്ടംപേരൂർ കരിയിൽ കിഴക്കേതിൽ സുഭാഷ് വിചാരണയ്ക്കിടെ മരിച്ചിരുന്നു.