സര്‍വകലാശാലകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ സംസ്‌ഥാന കോണ്‍ഗ്രസിന്റെ പിന്തുണ

0

സര്‍വകലാശാലകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ സംസ്‌ഥാന കോണ്‍ഗ്രസിന്റെ പിന്തുണ. സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ത്ത ക്ഷുദ്രശക്‌തികള്‍ക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ ഒറ്റയ്‌ക്കാവില്ലെന്നും കേരളീയ സമൂഹത്തിന്റെ എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ടെന്നും കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരന്‍ പറഞ്ഞു.
സര്‍വകലാശാലകളുടെ വിശ്വാസ്യതയും സ്വയംഭരണവും നിലനിര്‍ത്തുന്നതിന്‌ ഗവര്‍ണര്‍ സ്വീകരിക്കുന്ന സുതാര്യവും ധീരവുമായ നടപടികള്‍ക്ക്‌ കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ ൈപ്രവറ്റ്‌ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം മരവിപ്പിച്ചതിന്‌ പിന്നാലെ സി.പി.എം. നടത്തിയ ബന്ധുനിയമനങ്ങളെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള തീരുമാനം ഗവര്‍ണര്‍ പദവിയുടെ അന്തസ്‌ ഉയര്‍ത്തിപിടിക്കുന്നതാണ്‌. – സുധാകരന്‍ പറഞ്ഞു.
എല്‍.ഡി.എഫ്‌. ഭരണത്തിലെ കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കാനാണ്‌ തീരുമാനമെങ്കിലും കഴിഞ്ഞ ആറുവര്‍ഷം നടന്ന എല്ലാ ചട്ടവിരുദ്ധ നിയമനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണത്തിന്‌ ഗവര്‍ണര്‍ തയാറാകണം. ഇക്കാലയളവില്‍ കണ്ണൂര്‍, കേരള, കാലിക്കറ്റ്‌, സംസ്‌കൃത സര്‍വകലാശാലകളില്‍ അര്‍ഹതയും യോഗ്യതയുമുള്ള ഉദ്യോഗാര്‍ഥികളെ മറികടന്ന്‌ സി.പി.എമ്മിന്‌ വേണ്ടി നിരവധി ക്രമക്കേടുകളാണ്‌ നടത്തിയത്‌. സി.പി.എം. നടത്തിയ സ്വജനപക്ഷപാത നിയമനങ്ങള്‍ക്കെല്ലാം വി.സിമാരുടെ പിന്തുണയും ഉണ്ടായിരുന്നു.
സി.പി.എം. നടത്തുന്ന വഴിവിട്ട നിയമനങ്ങള്‍ക്ക്‌ കുടപിടിക്കുന്ന വി.സിമാര്‍ക്ക്‌ എല്ലാ ഭരണസംവിധാനങ്ങളെയും നോക്കുകുത്തിയാക്കി പുനര്‍നിയമനം വരെ നല്‍കി. കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനത്തില്‍ ഗവര്‍ണറെ പോലും ചോദ്യം ചെയ്‌താണ്‌ സര്‍ക്കാര്‍ നിലപാട്‌ സ്വീകരിച്ചത്‌. അധ്യാപക നിയമനത്തിലെ സംവരണം വരെ വി.സിമാരെ ഉപയോഗിച്ച്‌ അട്ടിമറിച്ചു.
സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണറുടെ അധികാരം കവരുന്ന ബില്ലുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്‌ തന്നെ സി.പി.എം. നടത്തിയ ബന്ധുനിയമനങ്ങള്‍ അസാധുവാകാതിരിക്കാനാണ്‌. ഇത്രയും നാള്‍ചെയ്‌ത അഴിമതിയും ക്രമക്കേടും പിടിക്കപ്പെടുമോയെന്ന ഭയം കൊണ്ടാണ്‌ ഗവര്‍ണര്‍ക്കെതിരേ സി.പി.എം. നേതാക്കള്‍ ആക്രമണം നടത്തുന്നത്‌. ഗവര്‍ണര്‍ക്കെതിരേ നിയമനടപടിയെക്കുറിച്ച്‌ ആലോചിക്കാന്‍ വൈസ്‌ ചാന്‍സലര്‍മാര്‍ക്കു ധൈര്യം നല്‍കിയത്‌ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പിന്‍ബലമാണ്‌.-കെ. സുധാകരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here