തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ കേസിൽ അറസ്റ്റിലായ അമൃത്‌സർ സ്വദേശി സച്ചിൻ ദാസിനെ കേരളത്തിലെത്തിച്ചു. പഞ്ചാബിൽനിന്നു അറസ്റ്റ് ചെയ്ത ഇയാളെ തിരുവനന്തപുരത്തെത്തിച്ച് കോടതിയിൽ ഹാജരാക്കി. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി മൂന്നു ദിവസത്തെ കസ്റ്റഡിയാവശ്യപ്പെട്ട് അന്വേഷണസംഘം വെള്ളിയാഴ്ച കോടതിയെ സമീപിക്കും.
പിടിയിലാകുമ്പോൾ ഇയാളിൽനിന്ന് വ്യാജ സർട്ടിഫിക്കറ്റുകൾ, വ്യാജമായി തയ്യാറാക്കിയ ഡ്രൈവിങ് ലൈസൻസുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവ പോലീസ് കണ്ടെടുത്തിരുന്നു. ആറു മാസംകൊണ്ട് ബിരുദം ലഭിക്കുമെന്ന പരസ്യം നൽകി വൻ തുക വാങ്ങി വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ് ഇയാളുടെ രീതി. മഹാരാഷ്ട്രയിലെ ബാബാ സാഹേബ് അംബേദ്കർ സർവകലാശാലയുടെ ബി.കോം. സർട്ടിഫിക്കറ്റായിരുന്നു സ്വപ്നാ സുരേഷിനു നിർമിച്ചുനൽകിയത്. ഒരു ലക്ഷം രൂപ ഈടാക്കിയെന്നാണ് വിവരം.