കുടയത്തൂർ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമായിരുന്നില്ലെന്ന് റവന്യുമന്ത്രി മന്ത്രി കെ. രാജൻ. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കാലാവസ്ഥ പ്രവചനം കുടുതൽ ആധുനികവൽക്കരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി സഭയിൽ മറുപടി നൽകി.
കൂടുതൽ ഡോപ്ലാർ റഡാറുകൾ കേന്ദ്രസർക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. കുടയത്തൂരിലെ ഉരുൾപൊട്ടൽ പ്രവചനാതീതമായ അപകടം ആയിരുന്നു. ഇടുക്കിയിലും വയനാട്ടിലും ഹൈആൾട്ടിറ്റ്യൂഡ് റെസ്ക്യു ഹബ് തുടങ്ങും.
പ്രളയസാധ്യത ഭൂപടപ്രദേശങ്ങൾ കേരളം തയാറാക്കി വരുന്നു. കേന്ദ്രം നൽകുന്ന കാലാവസ്ഥ പ്രവചനത്തിന് പുറമെ മറ്റ് ഏജൻസികളുടെ പ്രവചന ഫലവും സ്വീകരിക്കുന്നുണ്ട്. കാലാവസ്ഥ പ്രവചനത്തിന് കേരളം നാല് വിദേശ ഏജൻസികളുടെ പ്രവചനം പണം കൊടുത്ത് വാങ്ങി തുടങ്ങിയെന്നും റവന്യുമന്ത്രി കെ.രാജൻ പറഞ്ഞു.
അതേസമയം, മഴ മുന്നറിയിപ്പിലെ വീഴ്ചകൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ ഉന്നയിച്ചു. സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകൾ ഫലപ്രദമല്ല. അത് പോലെ ദുരന്തനിവാരണ പ്ലാനുകളും ഫലപ്രദവും കാര്യക്ഷമവുമല്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.