ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ നിയമനം നൽകിയ നടപടി സ്വജനപക്ഷപാതമെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലയെക്കുറിച്ച് ലഭിച്ച പരാതികളിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഗവർണർ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ടാണ് പ്രിയ വർഗീസിന് നിയമനം ലഭിച്ചതെന്നും ഗവർണർ തുറന്നടിച്ചു. അധ്യാപന യോഗതയില്ലാത്തയാൾക്ക് നിയമനം നൽകുന്നത് രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണ്. അതിൽ സംശയമില്ല. നിയമനം റദ്ദാക്കിയത് നിയമപരമായാണെന്നും ചാൻസിലർ എന്ന ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തതെന്നും ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു.
നിയമനം റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് വൈസ് ചാൻസലർ കോടതിയെ സമീപിക്കുന്നതിലെ അച്ചടക്ക ലംഘനം പരിശോധിക്കുമെന്നും ഗവർണർ പറഞ്ഞു. പ്രിയ വർഗീസിന്റെ നിയമനം വലിയ വിവാദമായതോടെ വിഷയത്തിൽ ഇടപെട്ട ഗവർണർ കഴിഞ്ഞ ദിവസമാണ് നിയമന നടപടികൾ മരവിപ്പിച്ചത്.