‘പാവം പയ്യൻ’ വെറും അഭിനയം; കൊല്ലപ്പെട്ട സജീവ് കൃഷ്ണൻ മയക്കുമരുന്ന് കച്ചവടത്തിലെ ഇടനിലക്കാരൻ ? പോലീസിനെ വട്ടം ചുറ്റിച്ച് കൊച്ചിയിലെ കൊലപാതകം

0

കൊച്ചി: കൊച്ചിയിൽ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹതകൾ ഒഴിയുന്നില്ല. മലപ്പുറം അമ്പലപ്പടി പുത്തൻപുര വീട്ടിൽ കെ. സജീവ് കൃഷ്ണൻ (23) ആണ് കൊല്ലപ്പെട്ടത്. സജീവിന്റെ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോല നടത്തിയെന്ന് പറയുന്ന പ്രതി അർഷാദിന്റെ കൈയിൽ നിന്നുമാണ് പോലീസ് സജീവിന്റെ മൊബൈൽ ഫോൺ കണ്ടെടുത്തത്. സജീവ് കൃഷ്ണൻ്റെ സുഹൃത്തുക്കളായ അർഷാദ്, അശ്വന്ത് എന്നിവർ ബുധനാഴ്ച കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പി​ടി​യി​ലായിരുന്നു. പൊലീസിനെ കണ്ട് ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇവർ പി​ടി​യി​ലായത്. ഈ സമയം അർഷാദിൻ്റെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളിൽ ഒന്ന് സജീവ് കൃഷ്‌ണയുടേതായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം സജീവ് കൃഷ്‌ണ മയക്കുമരുന്ന് വില്പന സംഘത്തിലെ ഇടനിലക്കാരനായിരുന്നെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇൻഫോപാർക്കിന് സമീപത്തെ സ്റ്റാർ ഹോട്ടലിലെ ജീവനക്കാരനായിരുന്ന സജീവ് ജോലി രാജിവച്ച് വിദേശത്ത് പോകാനുളള തയ്യാറെടുപ്പിനിടെയാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കം കൊലയിലേക്ക് നയിച്ചിരിക്കാമെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. സജീവ് കൃഷ്ണയുടെ കൊലപാതക വിവരം പുറത്തു വന്നതിനു പിന്നാല താമസക്കാർ സ്ഥിരം പ്രശ്‌നക്കാരായിരുന്നുവെന്ന് വ്യക്തമാക്കി ഫ്ളാറ്റിലെ അയൽവാസിയായ ജീലീൽ രംഗത്തെത്തിയിരുന്നു. അതേസമയം അന്ന് അയാൾ സജീവ് കൃഷ്ണനെക്കുറിച്ച് നല്ല വാക്കുകളാണ് പറഞ്ഞതും. മരിച്ച സജീവ് കൃഷ്ണയുമായി പരിചയമുണ്ട്. വളരെ പാവം പയ്യനാണെന്നും അദ്ദേഹം പറഞ്ഞു. കൂടെ ഉണ്ടായിരുന്ന അര്‍ഷാദ് ആണ് കൊല നടത്തിയതെന്നാണ് സംശയിക്കുന്നതെന്നും കഴിഞ്ഞ ശനിയാഴ്ച ഇരുവരെയും കണ്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഫ്ളാറ്റില്‍ താമസിച്ച മറ്റു യുവാക്കള്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെന്നും പല തവണ മുന്നറിയിപ്പ് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ലഹരി മരുന്ന് കേസിൽ അർഷാദിനെയും അശ്വന്തിനെയും കാസർകോട് പൊലീസ് റിമാൻഡ് ചെയ്തിരുന്നു. ഇന്നലെ കൊച്ചിയിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘമെത്തി കാസർകോട് മജിസ്ട്രേറ്റിന്റെ അനുമതിയോടെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കാസർകോട് നിന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉടൻ ഇരുവരെയും കൊച്ചിലെത്തിക്കാനാണ് നീക്കം നടക്കുന്നത്. ഇവരുടെ കൈയ്യിൽ കണ്ടെത്തിയ മൂന്ന് ഫോണുകൾ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. പ്രതികളെ കൊച്ചിയിൽ കൊണ്ടുവന്നതിനു പിന്നാലെ സജീവ് കൃഷ്‌ണ കൊല്ലപ്പെട്ട ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

കൊല്ലപ്പെട്ട സജീവ് കൃഷ്‌ണക്കൊപ്പം ഫ്‌ളാറ്റിൽ താമസിച്ചിരുന്ന ആദിഷ്, ഷിബിൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അർഷാദിനെ കസ്റ്റഡിയിൽ വാങ്ങി മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കൊലപാതകത്തിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്ന സംശയത്തിലാണെന്നു പൊലീസ് വെളിപ്പെടുത്തി. മൃതദേഹം ഫ്ലാറ്റിലെ ഡക്റ്റിൽ തൂക്കിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. ഇത് ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയുന്നതല്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതി അർഷാദിന് മറ്റൊരാളുടെ സഹായം കിട്ടിയതായി സംശയിക്കുന്നുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണ‍ര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here