സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയത് എബിവിപി പ്രവർത്തകരെന്ന് പോലീസ്. ആറ്റുകാലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ട് പേരാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ ഞായറാഴ്ച കസ്റ്റഡിയിലെടുക്കുമെന്നാണ് അറിയുന്നത്.
വെള്ളിയാഴ്ച വഞ്ചിയൂരിൽ എൽഡിഎഫ് എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. വഞ്ചിയൂരിലെ വനിതാ കൗൺസിലറെ എബിവിപി പ്രവർത്തകർ ആക്രമിക്കുകയും ചെയ്തിരുന്നു.
സംഘർഷത്തിൽ പരിക്കേറ്റ രണ്ട് എബിവിപി പ്രവർത്തകർ ആറ്റുകാലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇവരാണ് ശനിയാഴ്ച പുലർച്ചയോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലെറിഞ്ഞത്. സിസിടി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടുന്നതിൽ നിർണായകമായത്.
മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം തൈക്കാട് മേട്ടുക്കടയിലുള്ള സിപിഎം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടേതടക്കമുള്ള കാറുകൾക്ക് കേടുപാടുണ്ടായി.