മൂന്ന് അനധികൃത സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേന്ദ്രങ്ങൾകൂടി പൊലീസ് കണ്ടെത്തി

0

രാജ്യസുരക്ഷയേ തന്നെ സാരമായി ബാധിക്കുന്ന പ്രശ്നമായി മാറുകയാണ് സമാന്തര ടെലഫോൺ എക്സചേഞ്ചുകൾ. ഇവയുടെ പ്രവർത്തം നിയന്ത്രിക്കുന്നത് വിദേശത്തുള്ളവരാകുന്നത് പൊലീസിന്റെ അന്വേഷണം വഴിമുട്ടിക്കുന്നു.സർക്കാരിനും ടെലികോം സേവനദാതാക്കൾക്കും വലിയ നഷ്ടമുണ്ടാക്കുന്നവയാണ് ഇത്തരം എക്സ്ചേഞ്ചുകൾ. വിദേശത്തുനിന്നും നാട്ടിൽനിന്നും ഇതുവഴി വിളിക്കുന്ന കോളുകൾ കണ്ടെത്താൻ സാധ്യമല്ല. ഇത്തരം പ്രവർത്തനങ്ങൾ രാജ്യസുരക്ഷയെ ബാധിക്കുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

അനോണിമസ് കോളുകളുടെ ഉറവിടം കണ്ടെത്താൻ ആവാത്തത് പൊലീസിന്റെയും അന്വേഷണ ഏജൻസികളുടെയും കണ്ടെത്തലുകൾക്ക് വിലങ്ങുതടിയാകും. ഈ സാധ്യത കണ്ട് ഇത്തരം പ്രവർത്തങ്ങൾ നടത്തുന്നവരെ തീവ്രവാദഗ്രൂപ്പുകളും നക്സലൈറ്റ് സംഘങ്ങളും വിലക്കെടുക്കാനുള്ള സാധ്യത തള്ളികളയാനാവില്ല. രാജ്യത്തിന് അകത്ത് നിന്നും ഇത്തരം സഹായങ്ങൾ ഇത്തരം ഗ്രൂപ്പുകൾക്ക് വലിയതോതിൽ ലഭിക്കുന്നുണ്ട് എന്നാണ് രഹസ്യ അന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിട്ടുള്ളത്.

ഇതിനിടയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയതിന് ഒരാഴ്ചമുൻപ് അറസ്റ്റിലായ പ്രതിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് അനധികൃത കേന്ദ്രങ്ങൾകൂടി കൊളത്തൂർ പൊലീസ് കണ്ടെത്തി. പുലാമന്തോൾ, കട്ടുപ്പാറ, ആമയൂർ എന്നിവിടങ്ങളിലെ വാടകമുറികളിലാണ് മൂന്ന് എക്സ്ചേഞ്ചുകൾകൂടി കണ്ടെത്തിയത്. തിങ്കളാഴ്ച കുറുപ്പത്താലിലെ വാടകമുറിയിൽ എക്സ്ചേഞ്ച് നടത്തിയതിന് അറസ്റ്റിലായ മഞ്ചേരി പൂക്കൊളത്തൂർ പുറക്കാട് തയ്യിൽ ഹുസൈനാണ് (31) ഈ കേന്ദ്രങ്ങളും നടത്തിയിരുന്നത്.

സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് വിദേശത്തുനിന്നുള്ളവരാണ്. ഇവിടെ യന്ത്രങ്ങൾ സജ്ജീകരിച്ചുവെക്കുകയാണ് ചെയ്യുന്നത്. ഒരു കേന്ദ്രത്തിൽ 128 സിംകാർഡുകളാണ് ഉപയോഗിക്കുന്നത്. പല ആവശ്യങ്ങളും പറഞ്ഞാണ് ടവറുകൾ കൂടുതലുള്ള പ്രദേശങ്ങളിൽ മുറികൾ വാടകയ്ക്കെടുക്കുന്നത്.നാലിടങ്ങളിൽനിന്നായി 512 സിംകാർഡുകൾ, ഇന്റർനാഷണൽ കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റാനുള്ള ഉപകരണങ്ങൾ, റൂട്ടർ, ഇൻവെർട്ടർ തുടങ്ങിയവയും പൊലീസ് പിടിച്ചെടുത്തു.പ്രതിയെ കൂടുതൽ ചോദ്യംചെയ്തപ്പോഴാണ് മൂന്ന് പുതിയ കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവ് പൊലീസിനു കിട്ടിയത്. പ്രതി ഹുസൈന്റെ സഹായികളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

തെന്നല വെന്നിയൂർ, പൂക്കിപ്പറമ്പ് എന്നിവിടങ്ങളിൽ പലചരക്ക് കടകൾ കേന്ദ്രീകരിച്ച് സമാന്തര ടെലഫോൺ എക്‌സ്‌ചേഞ്ച് പ്രവർത്തിപ്പിച്ച തെന്നല അറയ്ക്കൽ സ്വദേശി കുന്നത്ത് വീട്ടിൽ മുഹമ്മദ് സുഹൈൽ (34), കൊടക്കല്ല് ചുള്ളിപ്പാറ സ്വദേശി ചെനക്കൽ നിയാസുദ്ദീൻ (22) എന്നീവരെയും കഴിഞ്ഞ ആഴ്ച പൊലീസ് പിടികൂടിയിരുന്നു.സുഹൈൽ വെന്നിയൂർ മാർക്കറ്റ് റോഡിൽ സേവാകേന്ദ്രത്തിന്റെ മറവിലും നിയാസുദ്ദീൻ തെന്നല അറക്കലിൽ പലചരക്ക് കടയുടെ മറവിലുമായിരുന്നു സമാന്തര എക്‌സ്‌ചേഞ്ച് നടത്തിയത്.

ഇവരുടെ കടകളിൽ നടത്തിയ റെയ്ഡിൽ രണ്ട് ലാപ്പ്‌ടോപ്പുകളും 150-ഓളം സിംകാർഡുകളും രണ്ട് കംപ്യൂട്ടറുകളും ആറു മൊബൈൽഫോണുകളും കണ്ടെത്തി. മൂന്ന് സിം ബോക്‌സുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here