പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പള്ളിയിൽ വെച്ച് പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാൽ മാതാപിതാക്കളെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പോക്‌സോ വകുപ്പ് പ്രകാരം പ്രതിയായ യുവാവിന് ജീവപര്യന്തം തടവിന് പുറമെ ആറ് വർഷം തടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് മുജീബ് റഹ്മാന്റേതാണ് വിധി. പട്ടുവം കാവുങ്കലിലെ ആശാരിപ്പണിക്കാരനായ ചെല്ലരിയൻ ഹൗലിൽ സി.എച്ച്.അഭിലാഷി(40)നാണ് ശിക്ഷ വിധിച്ചത്. 2015 ഓഗസ്റ്റ് മാസത്തിലായിരുന്നു സംഭവം. പള്ളി ഹാളിനടുത്ത് വെച്ചും മുകളിലെ നിലയിൽ വെച്ചും പലദിവസങ്ങളിലായി തടഞ്ഞുവെച്ച് ബലാൽസംഗം ചെയ്യുകയും എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. അന്നത്തെ തളിപ്പറമ്പ് സിഐയായിരുന്ന കെ.വിനോദ്കുമാറാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.