കോയമ്പത്തൂർ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഡൽഹി, ബെംഗളൂരു മുൻ ഭദ്രാസനാധിപൻ പത്രോസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു. കോയമ്പത്തൂർ കുപ്പുസ്വാമി ആശുപത്രിയിൽ വച്ചായിരുന്നു കാലം ചെയ്തത്. അസുഖബാധിതനായി ദീർഘ നാളായി ചികിത്സയിലായിരുന്നു. കബറടക്ക ശുശ്രൂഷകൾ പിന്നീട്.
തൃശൂർ ഭദ്രാസനത്തിലെ പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയപള്ളി ഇടവകാംഗമാണ്. 1963 നവംബർ 12 ന് കുന്നുകുളം പുലിക്കോട്ടിൽ കുടുംബത്തിൽ പരേതനായ പി.സി ചാക്കോയുടെയും സലോമി ചാക്കോയുടെയും മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസവും കോളജ് വിദ്യാഭ്യാസവും കോയമ്പത്തൂരിലായിരുന്നു.
കോയമ്പത്തൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ അംഗത്വം സ്വീകരിച്ചു. വെട്ടിക്കൽ വൈദിക സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്ത മോർ തെയോഫിലോസ് തോമസ് മെത്രാപ്പോലീത്തയുടെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു. 1993 ഡിസംബർ 19 ന് കോറൂയോ സ്ഥാനവും 1995 ഓഗസ്റ്റ് 6 ന് കശ്ശീശാ സ്ഥാനവും മോർ തെയോഫിലോസ് തോമസ് മെത്രാപ്പോലീത്തയിൽ നിന്ന് സ്വീകരിച്ചു. 2006 ജൂലൈ 3 ന് വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ മോർ ഒസ്താത്തിയോസ് പത്രോസ് എന്ന നാമത്തിൽ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തി