കോഴിക്കോട്: സംസ്ഥാനത്ത് റേഷൻ കടകൾ വഴിയുള്ള ഓണക്കിറ്റ് വിതരണം വീണ്ടും തടസ്സപ്പെട്ടു. ഇ-പോസ് സെർവർ തകരാറിനെ തുടർന്നാണ് കിറ്റ് വിതരണം മുടങ്ങിയത്. പിങ്ക് കാർഡുടമകൾക്കാണ് ഇന്ന് ഓണക്കിറ്റ് വിതരണം ചെയ്യേണ്ടിയിരുന്നത്. ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ച ദിവസവും ഇ-പോസ് മെഷീൻ തകരാറിലായിരുന്നു. അടുത്ത കുറയെ കാലമായി ഇ-പോസ് മെഷീനുകളുടെ തകരാര്‍ പൊതുവിതരണ സമ്പ്രദായത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. ഓണക്കിറ്റ് വിതരണത്തിന് മുന്നോടിയായി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും സർവർ തകരാറിലായത് വീണ്ടും തിരിച്ചടിയായി മാറിയിരിക്കുകയാണ്.
അതേസമയം ചില സാങ്കേതിക തകറാറുകൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. അത് ഉടൻ പരിഹരിക്കും. കിറ്റ് വിതരണം ഒരിടത്തും തടസ്സപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഓണക്കിറ്റ് വിതരണം കൃത്യമായി മുന്നോട്ടു പോകുന്നതായും മന്ത്രി അറിയിച്ചു.