ലോക റെക്കോർഡിൽ കയറി അത്തം നാളിൽ ഒകോഴിക്കോട്എരഞ്ഞിപ്പാലത്ത് തീർത്ത ഓണപൂക്കളം

0

ലോക റെക്കോർഡിൽ കയറി അത്തം നാളിൽ ഒകോഴിക്കോട്എരഞ്ഞിപ്പാലത്ത് തീർത്ത ഓണപൂക്കളം. 30,000 ചതുരശ്ര അടിയിൽ 426 പേർ ചേർന്ന് 8 മിനിറ്റ് 37 സെക്കൻഡിലാണു പൂക്കളം പൂർത്തിയാക്കിയത്. റിലയൻസ് ട്രെൻഡ്‌സും മലയാള മനോരമയും ചേർന്നാണ് എരഞ്ഞിപ്പാലം സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ വമ്പൻ പൂക്കളമൊരുക്കിയത്. 40 ടൺ പൂക്കളാണ് ഉപയോഗിച്ചത്.

നിശ്ചയിച്ചതിലും 23 സെക്കൻഡ് നേരത്തേ തന്നെ അത്തപ്പൂക്കളം പൂർത്തിയാക്കിയാണു ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലെ പൂക്കളങ്ങളുടെ ലോക റെക്കോർഡ് സ്വന്തമാക്കാൻ കോഴിക്കോട് ഒരുങ്ങുന്നത്. ‘ഓണം നല്ല ഓളം’ എന്ന പേരിൽ ഒരുക്കിയ പൂക്കളത്തിൽ കേരളത്തിന്റെ ഭൂപടവും നിലവിളക്കും മുഖ്യദൃശ്യങ്ങളായി. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ലോകറെക്കോർഡ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും.

2012 ഓഗസ്റ്റ് 25ന് കൊച്ചിയിൽ മനോരമയും വിവലും ചേർന്നൊരുക്കിയ പൂക്കളത്തിനാണു നിലവിലെ ലോകറെക്കോർഡ്. അന്ന് 500 കലാകാരന്മാർ 8 മിനിറ്റും 20 സെക്കൻഡുമെടുത്താണ് 25,979 ചതുരശ്ര അടി പൂക്കളം തയാറാക്കിയത്. രാവിലെ കൃത്യം 11നു പൂക്കൾ നിരന്നു തുടങ്ങി. 40 ടൺ പൂക്കൾ. ഒമ്പത് മിനിറ്റിൽ തീർക്കാനാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും 8 മിനിറ്റ് 27 സെക്കൻഡ് പിന്നിട്ടപ്പോഴേക്ക് പൂക്കളം അവസാനഘട്ടത്തിലെത്തി. 8 മിനിറ്റ് 37 സെക്കൻഡിൽ പൂർത്തിയാവുകയും ചെയ്തു. തുടർന്നു പൊലീസ് ഡപ്യൂട്ടി കമ്മിഷണർ ഡോ. എ.ശ്രീനിവാസ്, ഡപ്യൂട്ടി കലക്ടർ ഇ.അനിതകുമാരി എന്നിവരടങ്ങിയ പ്രധാന ജൂറിയും ജിഎസ്ടി ഡപ്യൂട്ടി കമ്മിഷണർ വി.സചിത്ത്, ജിഎസ്ടി ഇന്റലിജൻസ് സൂപ്രണ്ട് വി സി.താഹിറ എന്നിവരടങ്ങിയ ഉപജൂറിമാരും പൂക്കളത്തിന്റെ വിസ്തീർണവും പൂക്കളം തീർക്കാനെടുത്ത സമയവും പരിശോധിച്ച് സാക്ഷ്യപ്പെടുത്തി.

പങ്കെടുത്തവരുടെ വിവരങ്ങളും ആരോഗ്യനിലയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് റീജനൽ ഡപ്യൂട്ടി ഡയറക്ടർ കെ.ശേഖർ, അഡീഷനൽ ഡിഎംഒ ഡോ.പീയൂഷ് നമ്പൂതിരിപ്പാട് എന്നിവർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിരുന്നു. സംവിധായകൻ വി എം.വിനു, ചലച്ചിത്രതാരം ബാബുസ്വാമി, ട്രെൻഡ്‌സ് കേരള ബിസിനസ് ഹെഡ് വിനോദ് സുബ്രഹ്മണ്യൻ, മലയാള മനോരമ മാർക്കറ്റിങ് വിഭാഗം വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ.ജോഷ്വ തുടങ്ങിയവരും സന്നിഹിതരായി.

LEAVE A REPLY

Please enter your comment!
Please enter your name here