ആറാട്ട്’ സിനിമയുമായി ബന്ധപ്പെട്ട് തിയേറ്ററിന് മുന്നിൽ അഭിപ്രായം പറഞ്ഞ് സൈബർ ഇടങ്ങളിൽ വൈറലായ യുവാവ് തന്നെ പിറകെ നടന്ന് വല്ലാതെ കഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് നിത്യ മേനോൻ. 19 (1)(എ) എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു നിത്യയുടെ പ്രതികരണം.
നിത്യ മേനോനെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും നിത്യയോട് പ്രണയമാണെന്നും ഇയാൾ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. മാത്രവുമല്ല, നിത്യ മേനോനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഇയാൾ ഫെയ്സ്ബുക്ക് കുറിപ്പുകളും പങ്കുവച്ചിരുന്നു.
പുള്ളി പറയുന്നത് കേട്ടിട്ട് വിശ്വസിച്ചാൽ നമ്മളാണ് മണ്ടൻമാരാകുന്നത്. കുറേ വർഷങ്ങളായി അയാൾ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, പബ്ലിക്ക് ആയി വന്നപ്പോ ഞെട്ടിപ്പോയി. ശരിക്കും ഞാനായത് കൊണ്ടാണ്. എനിക്കതിൽ ഇടപെടാൻ പറ്റില്ല. എല്ലാവരും പറഞ്ഞു പരാതി കൊടുക്കാൻ. അമ്മയെയും അച്ഛനെയും വരെ വിളിച്ചു. അവർ ആരോടും വഴക്ക് ഉണ്ടാക്കുന്നവരല്ല. പക്ഷെ, അവർക്കു പോലും ദേഷ്യപ്പെട്ട് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. അമ്മയ്ക്ക് കീമോ കഴിഞ്ഞിരിക്കുന്ന സമയത്തു പോലും ഇയാൾ വിളിച്ചു ബുദ്ധിമുട്ടിച്ചു.
നിരവധി നമ്പരുകൾ അത് കൊണ്ട് ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. മുപ്പതോളം നമ്പറുകൾ ബ്ലോക്ക് ചെയ്തു. ഫോൺ വിളിച്ച് ഇയാളാണെന്ന് പറഞ്ഞാൽ സംസാരിക്കാതെ കട്ട് ചെയ്യും. ഒരു വഴിയുമില്ല മറ്റെന്ത് ചെയ്യാനാണ്. ഞാനുമായി പരിചയമുള്ള ഒരുപാട് പേരെ വിളിച്ചിട്ടുണ്ട്. പോലീസിൽ പരാതി കൊടുക്കാൻ പലരും നിർബന്ധിച്ചു. അയാളെ കുറിച്ച് പ്രാർഥിക്കാൻ മാത്രമെ പറ്റു. എന്തോ ഒരു പ്രശ്നമുണ്ടെന്ന് തോന്നുന്നു- നിത്യ മേനോൻ പറഞ്ഞു.